കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ ഇന്നറിയാം. 46 പേരുടെ സാമ്പിളുകൾ ഇതുവരെ നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് വരാനിരിക്കുന്ന പരിശോധനാ ഫലത്തിലും ആശ്വാസവാക്കിനായി കാത്തിരിക്കുകയാണ് കേരളം. അതേസമയം, കോഴിക്കോട് താലൂക്കിൽ നിർത്തിവെച്ച വാക്‌സിനേഷൻ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
എന്നാൽ, നിപ ബാധയുണ്ടായതിനെ തുടർന്ന് കണ്ടെയ്‌ൻമെന്റ് സോണാക്കിയ പ്രദേശത്ത് വാക്‌സിനേഷൻ നടക്കില്ല. 265 പേരാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരിൽ 68 പേർ ആശുപത്രിയിൽ ചികിൽസയിലാണ്. 12 പേർക്ക് പനിയും മറ്റു ലക്ഷണങ്ങളും ഉണ്ട്. സമ്പർക്കപ്പട്ടികയിൽ ഉള്ള 47 പേർ മറ്റു ജില്ലകളിൽ ഉള്ളവരാണ്.
സമ്പർക്ക പട്ടികയിൽ ഉള്ളവരെല്ലാം നിർബന്ധമായും ക്വാറന്റെയ്ൻ പൂർത്തീകരിക്കണമെന്ന് നിർദ്ദേശം ഉണ്ട്. നിലവിൽ ടെസ്‌റ്റ് റിസൾട് നെഗറ്റീവ് ആയവരും മൂന്ന് ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണം. അതേസമയം, ചാത്തമംഗലത്തും സമീപ പഞ്ചായത്തുകളിലും ആരോഗ്യ പ്രവർത്തകരുടെ വീട് കയറിയുള്ള സർവേയും ഇന്ന് പൂർത്തിയാകുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.
Read Also: നിപ; കേരളത്തിൽ നിന്നെത്തുവർക്ക് പരിശോധന നടത്തുമെന്ന് കർണാടക