തിരുവനന്തപുരം: കേരളത്തിൽ നിപ വൈറസ് വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണെങ്കിലും, ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപയെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്‌ജമാണ്. കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്‌ത് വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുകയാണ്. കോഴിക്കോടും കണ്ണൂരും വയനാടും മലപ്പുറത്തുമെല്ലാം ശാസ്‌ത്രീയ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
1286 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. 276 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. 118 ആരോഗ്യ പ്രവർത്തകരുമുണ്ട്. 994 പേർ നിരീക്ഷണത്തിലാണ്. 304 സാമ്പിളുകളിൽ 256 പേരുടെ ഫലം വന്നു. ആറു പോസിറ്റീവ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. ഒമ്പത് പേർ ഐസൊലേഷനിലുണ്ട്. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്‌ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കാം. ആരോഗ്യമന്ത്രി നേരിട്ടാണ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. നിപ നിർണയത്തിന് സംസ്‌ഥാനത്ത് ലാബ് സജ്‌ജമായെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, ഏഴ് മാസം വാർത്താ സമ്മേളനം നടത്താത്തതിന്റെ കാരണങ്ങൾ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. മാദ്ധ്യമങ്ങളെ വേണ്ട എന്ന് വെച്ചാൽ താൻ ഇന്ന് വാർത്താ സമ്മേളനത്തിന് വരുമോയെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ചോദിച്ചു. വാർത്താ സമ്മേളനത്തിന് ഗ്യാപ് വന്നത് ഗ്യാപ് വന്നതുകൊണ്ട് തന്നെ. അതിലെന്താ വേറെ പ്രശ്‌നം വന്നിരിക്കുന്നത്. എല്ലാദിവസവും നിങ്ങളെ കാണാറില്ലായിരുന്നല്ലോ. ആവശ്യം ഉള്ളപ്പോൾ നിങ്ങളെ കാണാറുണ്ടല്ലോ. അതിനിയും കാണും. മുഖ്യമന്ത്രി പറഞ്ഞു.
ശബ്‌ദത്തിന് ചില പ്രശ്‌നങ്ങൾ വന്നതും വാർത്താ സമ്മേളനത്തിന് പ്രശ്‌നമായി. നിങ്ങൾ മാദ്ധ്യമങ്ങൾക്ക് നിങ്ങളെ കാണുന്നത് മാത്രമാണ് പ്രശ്‌നം. എനിക്ക് മാദ്ധ്യമങ്ങളെ കാണുന്നത് പ്രശ്‌നമില്ല. വാർത്താ സമ്മേളനം നടത്താത്തതിൽ ഒരു അസ്വാഭാവികതയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരിമണൽ വ്യവസായ കമ്പനിയായ സിഎംആർഎല്ലിന്റെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട ഡയറിയിലെ ‘പിവി’ താനല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ ചുരുക്ക പേര് അതിൽ ഉണ്ടാവാൻ സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പിവി, ഒസി, ആർസി, കെകെ, ഐകെ എന്നിങ്ങനെ ചുരുക്കപ്പേരുള നേതാക്കൾക്ക് പണം നൽകിയതായുള്ള രേഖ പുറത്തുവന്നിരുന്നു. ഇതിലെ പിവി മുഖ്യമന്ത്രിയാണോ എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി.
Most Read| വനിതാ സംവരണ ബിൽ; നടപ്പിലാക്കാൻ ദൈവം തന്നെ തിരഞ്ഞെടുത്തു- പ്രധാനമന്ത്രി