ന്യൂഡെൽഹി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ പ്രതികളായ റോയി വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയിരുന്നു.
ഹൈക്കോടതി തള്ളിയ ജാമ്യാപേക്ഷയിൽ ഇടപെടാനാവില്ലെന്നാണ് സുപ്രീം കോടതി ഇന്ന് നിലപാടെടുത്തത്. ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികൾക്കുമായി തിരച്ചിൽ തുടരുകയാണ്. പ്രതികളുടെ വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതിനിടെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തിൽ പ്രതികൾ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം.
വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ‘നമ്പർ 18′ ഹോട്ടലിലെത്തിച്ച് ബലാൽസംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഞ്‌ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ റോയി വയലാട്ടിലിനെയും സൈജു തങ്കച്ചനേയും കസ്‌റ്റഡിയിലെടുക്കാൻ പോലീസ് നടപടി തുടങ്ങിയിരുന്നു.
Most Read: ‘കോൺഗ്രസ് ഒരിക്കലും പഠിക്കില്ല’; നേതാക്കളെ പരിഹസിച്ച് അമരീന്ദർ സിംഗ്