ഗാസ: ഹമാസിനെതിരെ ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണം തുടരുന്നു. ഗാസയിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്ന ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ ഗാസയിൽ നിന്ന് പരിക്കേറ്റവരെ ഒഴിപ്പിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസിന് നേരെയാണ് ഇന്നലെ വ്യോമാക്രമണം ഉണ്ടായത്.
ഗുരുതര പരിക്ക് മൂലം ചികിൽസക്കായി ഈജിപ്‌തിലേക്ക് കൊണ്ടുപോകവെയാണ് രോഗികൾ ആക്രമിക്കപ്പെട്ടത്. ഗാസയിലെ പ്രധാന ആശുപത്രിയായ അൽഷിഫയുടെ കവാടത്തിൽ വെച്ചും ഗാസയിലെ അൻസാർ സ്‌ക്വയറിന് സമീപവും ആക്രമണം ഉണ്ടായി. ഗുരുതരമായ യുദ്ധക്കുറ്റമായി വിലയിരുത്തപ്പെടുന്ന സംഭവത്തിൽ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്ന് മാത്രമാണ് ഇസ്രയേൽ പ്രതികരിച്ചത്.
വടക്കൻ ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്‌കൂളിന് നേരെയും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. 20 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽ സഫ്‌താഹി പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ഹമാസിന്റെ അധീനതയിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. സ്‌കൂളിനെ ഉന്നമിട്ടായിരുന്നു അക്രമണമെന്നും നിരവധി ഷെല്ലുകൾ സ്‌കൂളിലേക്ക് പതിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, പശ്‌ചിമേഷ്യയിൽ താൽക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യം ഇസ്രയേൽ തള്ളി. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ട് പോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഗാസയിൽ വെടിനിർത്തൽ വേണമെന്ന് ആന്റണി ബ്ളിങ്കൻ ഇസ്രയേൽ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ നിലപാടറിയിച്ചു. യുദ്ധം താൽക്കാലികമായി നിർത്തിയാൽ ഗാസയിലേക്ക് കൂടുതൽ സഹായം അനുവദിക്കുമെന്നും പലസ്‌തീൻ സിവിലിയൻമാരെ സംരക്ഷിക്കുമെന്നും ഹമാസിന്റെ തടവുകാരെ മോചിപ്പിക്കാൻ നയതന്ത്രം രൂപീകരിക്കുമെന്നും ഇസ്രയേലിലെത്തിയ ബ്ളിങ്കൻ പറഞ്ഞു.
ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട് ചെയ്‌തു. 3826 കുട്ടികൾ ഉൾപ്പടെ 9227 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ തുടർന്ന് 1400 പേർ കൊല്ലപ്പെട്ടു.
Most Read| ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; വിധി ഇന്ന്