തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം കളക്‌ടർ പിൻവലിച്ചു. ഇനിമുതൽ രോഗലക്ഷണമുള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. കൂടാതെ 25 വിവാഹങ്ങൾ മാത്രമേ നടത്താവൂ എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസം വിവാഹസംഘങ്ങൾ അടക്കം 2000 പേരെ ദർശനത്തിന് അനുവദിക്കും. എത്ര വിവാഹം വേണം, എത്ര പേർക്ക് ദർശനം നൽകണം എന്ന് ദേവസ്വത്തിന് തീരുമാനിക്കാമെന്നും കളക്‌ടറുടെ പുതിയ ഉത്തരവിൽ പറയുന്നു.
ക്ഷേത്ര ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് 11 ദിവസം ക്ഷേത്രപരിസരം അടച്ചിട്ടതിനു ശേഷം ചൊവ്വാഴ്‌ച നിയന്ത്രണങ്ങൾ നീക്കി കളക്‌ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ബുധനാഴ്‌ച ആ ഉത്തരവ് തിരുത്തി. ക്ഷേത്രത്തിൽ എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിവാഹങ്ങൾ 25ൽ കൂടുതൽ പാടില്ലെന്നും നിബന്ധന പുറത്തിറക്കി. അടിക്കടി തീരുമാനങ്ങളിൽ മാറ്റം വരുന്നത് ഭക്‌തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
ഇതിനെ തുടർന്ന് നിബന്ധനകളിൽ ഇളവു വരുത്തണം എന്നാവശ്യപ്പെട്ട് ദേവസ്വം കളക്‌ടർക്ക് കത്തു നൽകി. ഈ സാഹചര്യത്തിലാണ് ദർശനം പഴയപടി ആക്കിയത്. അതേസമയം ക്ഷേത്രപരിസരത്തെ കച്ചവടക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോട് കൂടി വേണം കച്ചവടം നടത്താൻ എന്ന് നിർദേശമുണ്ട്.
Malabar News: ജില്ലയിൽ സഞ്ചാരികളുടെ ഒഴുക്ക്; കാരാപ്പുഴ ടൂറിസം തിങ്കളാഴ്‌ച തുറക്കും