ന്യൂഡെൽഹി: റിപ്പോ നിരക്കിൽ വർധനവ് ഇല്ലെന്ന് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്‌തികാന്ത ദാസ്. മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) യോഗത്തിന് ശേഷമാണ് തീരുമാനം. ഇതോടെ റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ തന്നെ തുടരുമെന്നും അദ്ദേഹം വാർത്താ സമ്മേനത്തിൽ അറിയിച്ചു. ആഗോള ബാങ്കിങ് പ്രതിസന്ധിയും കോവിഡ് വ്യാപന ഭീഷണിയും കണക്കിലെടുത്താണ് എംപിസി യോഗം നിരക്ക് വർധന തൽക്കാലം നിർത്തിവെക്കാൻ തീരുമാനിച്ചത്.
നടപ്പ് സാമ്പത്തിക വർഷം 6.5 ശതമാനം വാർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ശക്‌തികാന്ത ദാസ് അറിയിച്ചു. ആദ്യ പാദത്തിൽ 7.8 ശതമാനവും രണ്ടാമത്തെ പാദത്തിൽ 6.2 ശതമാനവും മൂന്നാം പാദത്തിൽ 6.1 ശതമാനവും നാലാം പാദത്തിൽ 5.9 ശതമാനവുമാണ് വളർച്ചാ അനുമാനം. കഴിഞ്ഞ വർഷം മെയിലാണ് നിരക്ക് വർധനവിന് ആർബിഐ തുടക്കമിട്ടത്. തുടർച്ചയായി ആറ് തവണയാണ് ആർബിഐ റിപ്പോ നിരക്ക് വർധിപ്പിച്ചത്.
2023 ഫെബ്രുവരിയിൽ ആർബിഐ 25 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. 2022 ഡിസംബറിൽ 35 ബിപിഎസ് വർധനവും 2022 ജൂൺ, ഓഗസ്‌റ്റ്, സെപ്‌തംബർ മാസങ്ങളിലെ മൂന്ന് മീറ്റിങ്ങുകളിൽ 50 ബിപിഎസ് വീതവും വർധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് നാലു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയരുകയായിരുന്നു. പണപ്പെരുപ്പം ആയിരുന്നു നിരക്ക് വർധിക്കാനുള്ള പ്രധാന കാരണം.
Most Read: പ്രതിപക്ഷ സമരം തുടരും; പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും