തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിൽ ലഭിക്കുന്നില്ല. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളൊന്നും മാദ്ധ്യമങ്ങൾക്ക് ലഭിക്കാത്ത അവസ്‌ഥയാണ്. ലൈവ് ദൃശ്യങ്ങൾ കൊടുക്കാതെ പഴയ ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി വഴി മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്നത്.
ഇത് സാങ്കേതിക തകരാറാണോ അതോ, ബോധപൂർവമാണോ എന്നത് വ്യക്‌തമല്ല. സെൻസറിങ്ങിന് സമാനമായ നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഏതാനും ദൃശ്യങ്ങൾ മാത്രമാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചത്.
നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മീഡിയാ റൂമിൽ മാത്രമാണ് മാദ്ധ്യമങ്ങൾക്ക് പ്രവേശനം. മന്ത്രിമാരുടെ ഓഫിസിലും പ്രതിപക്ഷ നേതാവിന്റെ ഓഫിസിലും ഉൾപ്പടെ മാദ്ധ്യമപ്രവർത്തകരെ വിലക്കിയിരിക്കുകയാണ്.
എന്നാൽ നിയമസഭയിൽ മാദ്ധ്യമങ്ങളെ വിലക്കിയിട്ടില്ലെന്നാണ് സ്‌പീക്കറുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്‌ഥരുടെ തെറ്റിദ്ധാരണയാണെന്നാണ് വിശദീകരണം. പ്രതിപക്ഷ നേതാവിന്റെയോ മന്ത്രിമാരുടേയോ ഓഫിസിലേക്ക് പോകാൻ തടസമില്ലെന്നും സ്‌പീക്കർ വ്യക്‌തമാക്കി.
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്‌തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയതോടെ സഭ നിർത്തിവെച്ചു. മുദ്രാവാക്യം വിളികളുമായി കറുത്ത ഷർട്ട് ധരിച്ചാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ എത്തിയത്.
ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം എന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ളക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാൽ വിഷയങ്ങൾ ഉന്നയിക്കാമെന്ന് സ്‌പീക്കർ അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തു. സഭ പ്രക്ഷുബ്‌ധമായതോടെ നടപടികൾ നിർത്തിവെക്കുകയായിരുന്നു.
Most Read: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു