ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ 91.5 രൂപ കുറച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കി. കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടു മുൻപാണ് വില കുറച്ചതായി എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചത്. നിലവിൽ 1,907 രൂപയാണ് ഡെൽഹിയിൽ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എല്ലാ മാസവും പാചകവാതക നിരക്ക് പരിഷ്‌കരിക്കാറുണ്ട്. 2021 ഡിസംബര്‍ ഒന്നിന് 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 100 രൂപ കൂട്ടി രാജ്യതലസ്‌ഥാനത്ത് 2,101 രൂപയാക്കിയിരുന്നു. 2012-13 വർഷങ്ങൾക്ക് ശേഷം വാണിജ്യ സിലിണ്ടറിന് ഏർപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. 2,200 രൂപയായിരുന്നു 2012-13ലെ നിരക്ക്.
2022 ജനുവരി ഒന്നിന് എണ്ണക്കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 102.50 രൂപ കുറച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില കുറച്ചത്.
Read also: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ; വ്യാഴാഴ്‌ച വിധിയെന്ന് ഹൈക്കോടതി