പാലക്കാട്: സർ, മാഡം വിളികൾ ഒഴിവാക്കി ജില്ലയിലെ ഓലശ്ശേരി സീനിയർ ബേസിക് സ്‌കൂൾ. കുട്ടികൾ ഇനി മുതൽ അധ്യാപകരെ മാഷെന്നോ, ടീച്ചറെന്നോ അഭിസംബോധന ചെയ്‌താൽ മതിയെന്നാണ് സ്‌കൂളിന്റെ തീരുമാനം. ഇതോടെ സർ, മാഡം വിളികളിൽ നിന്നും പുതിയ മാറ്റത്തിനൊരുങ്ങി മാതൃകയാകുകയാണ് ഓലശ്ശേരി സീനിയർ ബേസിക് സ്‌കൂൾ.
സര്‍, മാഡം എന്നിങ്ങനെ അധ്യാപകരെ വിളിക്കുമ്പോൾ കുട്ടികള്‍ക്ക് അധ്യാപകരോട് സ്‌നേഹത്തിന് പകരം വിധേയത്വമാണ് തോന്നുന്നതെന്നും, ഗുരു-ശിഷ്യ ബന്ധം ദൃഢമാക്കാനാണ് പുതിയ തീരുമാനമെന്നും സ്‌കൂളിലെ പ്രധാനാധ്യാപകന്‍ വേണുഗോപാലന്‍ മാഷ് വ്യക്‌തമാക്കി. ഈ തീരുമാനത്തിലൂടെ കൊളോണിയൽ കാലത്തെ സമ്പ്രദായത്തിന് വിട പറയുകയാണ് 70 വർഷത്തെ പഴക്കമുള്ള ഓലശ്ശേരി സീനിയർ ബേസിക് സ്‌കൂൾ.
അധ്യാപകർക്ക് മാത്രമല്ല, വിദ്യാർഥികൾക്കും മാഷ്, ടീച്ചർ എന്ന അഭിസംബോധനയാണ് ഇഷ്‌ടമെന്നും, എന്നാൽ വിദ്യാർഥികളെ ഇത്തരത്തിൽ വിളിക്കാൻ നിർബന്ധിക്കില്ലെന്നും പ്രധാനാധ്യാപകൻ പറഞ്ഞു. പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത് നേരത്തെ തന്നെ സര്‍, മാഡം വിളികള്‍ ഒഴിവാക്കി ഉത്തരവിറക്കിയിരുന്നു. ഇതോടെ സര്‍, മാഡം അഭിസംബോധനകള്‍ ഒഴിവാക്കിയ ഇന്ത്യയിലെ തന്നെ ആദ്യ പഞ്ചായത്തായി മാത്തൂർ മാറി.
Read also: നീറ്റ് പരീക്ഷക്കെതിരെ പ്രമേയവുമായി സ്‌റ്റാലിന്‍; പിന്തുണച്ച് പ്രതിപക്ഷവും