ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപന ആശങ്കയിൽ രാജ്യതലസ്‌ഥാനം. ഡെൽഹിയിലെ ഒമൈക്രോൺ സമൂഹവ്യാപന സാധ്യത സർക്കാർ തള്ളിയിട്ടില്ല. യാത്രാ പശ്‌ചാത്തലം ഇല്ലാത്തവർക്കും ഒമൈക്രോൺ സ്‌ഥിരീകരിക്കുന്നതായും, നിലവിൽ കോവിഡ് ബാധിതരാകുന്ന 46 ശതമാനം പേരും ഒമൈക്രോൺ ബാധിതരാണെന്നും ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദർ ജെയിൻ വ്യക്‌തമാക്കി.
രാജ്യത്ത് ഇതുവരെ 961 ഒമൈക്രോൺ കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ഡെൽഹിയിലാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ആകെ ഒമൈക്രോൺ കേസുകളിൽ 263 എണ്ണവും ഡെൽഹിയിലാണ്. കൂടാതെ രാജ്യത്തെ ഒമൈക്രോൺ കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഡെൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ളത് മഹാരാഷ്‌ട്രയിലാണ്. 257 പേർക്കാണ് മഹാരാഷ്‌ട്രയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. കൂടാതെ ഗുജറാത്ത്(97), രാജസ്‌ഥാൻ(69), കേരളം(65) എന്നിങ്ങനെയാണ് മറ്റ് സംസ്‌ഥാനങ്ങളിലെ കണക്കുകൾ.
Read also: നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ജനുവരിയിലേക്ക് മാറ്റി