കാസർഗോഡ്: കർണാടകയിൽ കൂടുതൽ ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക വർധിച്ചു. ഏത് ആവശ്യത്തിനും കർണാടകയിലെ വിവിധ പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ് കാസർഗോഡ് ജില്ലയിലെ അതിർത്തിയിൽ കഴിയുന്നവരിൽ അധികവും. ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ അതിർത്തി ഗ്രാമങ്ങളിൽ ഉള്ളവർക്ക് അതത് തദ്ദേശ സ്‌ഥാപനങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒമൈക്രോൺ പശ്‌ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മാത്രമാണ് നിലവിൽ നിരീക്ഷണം ഉള്ളത്. ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് എത്തുന്നവരുടെ കാര്യത്തിൽ പ്രത്യക നിർദ്ദേശങ്ങൾ ഒന്നുമില്ല. ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ സർക്കാർ തീരുമാനം എടുക്കുമെന്നാണ് സൂചന. ദക്ഷിണ കന്നഡ, ഉഡുപ്പി, ദർവാഡ്, ശിവമോഗ തുടങ്ങി കർണാടകയിലെ ആറ് ജില്ലകളിൽ ഇതിനോടകം ഒമൈക്രോൺ സ്‌ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് വ്യാപനം കണക്കിലെടുത്ത് കേരളത്തിൽ നിന്ന് വരുന്നവർക്ക് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കേ അതിർത്തി കടക്കാൻ അനുവാദമുള്ളൂ. കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ പൊതുവെയുള്ള ജാഗ്രത കുറവിലാണ് ആരോഗ്യവകുപ്പിന് ആശങ്ക നിലനിൽക്കുന്നത്.
Most Read: അധ്യാപകനെതിരെ നടപടി വൈകുന്നു; കാലടിയിൽ ഗവേഷക വിദ്യാർഥിനിയുടെ പ്രതിഷേധം