തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ക്രിസ്‌മസ്, ന്യൂ- ഇയർ പശ്‌ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രത്യേക മാർഗ നിർദ്ദേശം ഇറക്കിയേക്കും എന്നാണ് സൂചന.
ക്‌ളസ്‌റ്ററുകൾ കേന്ദ്രീകരിച്ചുള്ള സാമ്പിൾ പരിശോധന വ്യാപിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. രോഗവ്യാപനം തടയുന്നതിന് വിമാനത്താവളങ്ങളിലെ നിലവിലുള്ള പരിശോധന സംവിധാനങ്ങളിൽ പുതിയ ക്രമീകരണം ഏർപ്പെടുത്താനും ആലോചനയുണ്ട്.
കഴിഞ്ഞ ദിവസം സംസ്‌ഥാനത്ത് 5 ഒമൈക്രോൺ കേസുകൾ കൂടി റിപ്പോർട് ചെയ്‌തിരുന്നു. ഇതോടെ സംസ്‌ഥാനത്തെ ആകെ ഒമൈക്രോൺ രോഗ ബാധിതരുടെ എണ്ണം 29 ആയി.
ദക്ഷിണേന്ത്യയിലെ നാല് സംസ്‌ഥാനങ്ങളിലും ഒമൈക്രോൺ കേസുകൾ വർധിക്കുകയാണ്.
തമിഴ്‌നാട്ടിൽ കേസുകൾ ഉയരുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 33 പേർക്ക് രോഗം കണ്ടെത്തി. സംസ്‌ഥാനത്ത് ഇതുവരെ 34 പേർക്കാണ് ഒമൈക്രോൺ കണ്ടെത്തിയത്. സ്‌ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.
കർണാടകയിൽ 12 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 31 ആയി. തെലങ്കാനയിൽ 14 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രോഗികളുടെ എണ്ണം 38 ആയി. ആന്ധ്രാപ്രദേശിൽ രണ്ടുപേർക്കാണ് ഇതുവരെ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
Most Read: ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു