ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപനം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ഇന്ന് യോഗം ചേരും. ഒമൈക്രോൺ റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് യോഗം. നിലവിൽ വിവിധ സംസ്‌ഥാനങ്ങളിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളെ കുറിച്ച് യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
രാജ്യത്ത് 213 പേർക്കാണ് ഇതുവരെ ഒമൈക്രോൺ സ്‌ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ കേസുകളും റിപ്പോര്‍ട് ചെയ്‌തിട്ടുള്ളത് ഡെൽഹിയിലും മഹാരാഷ്‌ട്രയിലുമാണ്.
ഒമൈക്രോൺ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നേരത്തെ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഒമൈക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നും രോഗവ്യാപനം തടയാൻ വാർ റൂമുകൾ സജീവമാക്കണമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം ഒമൈക്രോണ്‍ പശ്‌ചാത്തലത്തില്‍ ഡെൽഹിയിൽ ക്രിസ്‌മസ്- പുതുവൽസര ആഘോഷങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ ആള്‍ക്കൂട്ട ആഘോഷങ്ങളും നിരോധിച്ചുകൊണ്ടുള്ള ഡെല്‍ഹി ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി.
ജില്ലാ അധികൃതരോടും പോലീസിനോടും നിയന്ത്രണങ്ങള്‍ കർശനമായി നടപ്പാക്കാനും നിത്യേന റിപ്പോർട് സമർപ്പിക്കാനുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.
ഡെല്‍ഹിയില്‍ ഇതുവരെ 57 പേര്‍ക്കാണ് ഒമൈക്രോണ്‍ രോഗബാധ സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിയത് ഡെല്‍ഹിയിലാണ്.
Most Read: അസം-മേഘാലയ അതിർത്തി തർക്കം; ജനുവരി 15നകം പരിഹാരം കാണും