ന്യൂഡെൽഹി: ഡെൽഹിയിലെ ഓക്‌സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച ഡെൽഹി ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ഡെൽഹി ഹൈക്കോടതി നടപടിക്ക് എതിരെ കേന്ദ്രം സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. കോടതിയലക്ഷ്യത്തിന് ഉദ്യോഗസ്‌ഥരെ ജയിലിൽ ആക്കിയതുകൊണ്ട് ഡെൽഹിക്ക് ഓക്‌സിജൻ കിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
എന്നാൽ, ഡെൽഹിയിലേക്കുള്ള ഓക്‌സിജൻ വിതരണത്തിൽ മേൽനോട്ടം വഹിക്കുന്നതിൽ നിന്ന് ഡെൽഹി ഹൈക്കോടതിയെ തടയണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി.
അതേസമയം, കേന്ദ്ര സർക്കാരിനെ ശക്‌തമായ ഭാഷയിൽ സുപ്രീം കോടതി വിമർശിക്കുകയും ചെയ്‌തു. ഡെൽഹിക്ക് 700 മെട്രിക് ടൺ ഓക്‌സിജൻ ഉറപ്പാക്കാൻ സമഗ്രമായ പ്ളാൻ തയ്യാറാക്കി നാളെ രാവിലെ കോടതിയെ അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
” കേന്ദ്ര സർക്കാരും സംസ്‌ഥാന സർക്കാരും തങ്ങൾക്ക് ആവുംവിധം ശ്രമിക്കുന്നുണ്ട്. എന്നാൽ, അതുകൊണ്ടൊന്നും പ്രതിസന്ധി പരിഹരിക്കാൻ ആവുന്നില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. കേന്ദ്രത്തിനും സംസ്‌ഥാനത്തിനും ഇടയിൽ നിൽക്കുന്ന ഉദ്യോഗസ്‌ഥരെ കോടതിയലക്ഷ്യത്തിന് ജയിലിൽ അടച്ചതുകൊണ്ട് ഡെൽഹിയിലെ ജനങ്ങൾക്ക് ഓക്‌സിജൻ കിട്ടില്ല. ഡെൽഹിക്ക് 700 മെട്രിക് ടൺ ഓക്‌സിജൻ ഉറപ്പാക്കുന്നതിന് സമഗ്രമായ പദ്ധതി തയ്യാറാക്കി നാളെ രാവിലെ 10.30ന് കോടതിയെ അറിയിക്കണം,”- സുപ്രീം കോടതി നിർദേശിച്ചു.
Also Read: സിദ്ദീഖ് കാപ്പനെ കാണാൻ അനുമതി തേടി ഭാര്യ കോടതിയിൽ