കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരെ 14 ദിവസത്തിനകം നിയമം നിർമിച്ച് നടപ്പാക്കുമെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ച് നിയമനിർമാണം ആവശ്യമുണ്ടെന്ന നിയമവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
കേരള ഗെയിമിംഗ് ആക്‌ട് 1960ന് ഭേദഗതി വരുത്തിയായിരിക്കും നിയമനിർമാണം നടത്തുകയെന്നും സർക്കാർ കോടതിയെ അറിയിച്ചു. തൃശൂര്‍ സ്വദേശി പോളി വടക്കന്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ചൂതാട്ട ആപ്പുകളിലൂടെ പണം നഷ്‌ടപ്പെട്ട് നിരവധിപ്പേർ ആത്‌മഹത്യ ചെയ്‌തതടക്കം ഹരജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
നിയമം നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനം അംഗീകരിച്ച് ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കി. ഓൺലൈൻ ചൂതാട്ടത്തിനെതിരായ നിലപാട് അറിയിക്കാൻ ഹൈക്കോടതി നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതി നോട്ടീസ് അയച്ച സാഹചര്യത്തിലാണ് ഡിജിപിയുടെ റിപ്പോർട്ട് അടിയന്തരമായി പരിഗണിച്ച് നടപടി സ്വീകരിക്കാൻ നിയമ വകുപ്പ് തീരുമാനിച്ചത്. നേരത്തെ ഇത്തരം ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാരായ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടൻ അജു വർഗീസ്, നടി തമന്ന എന്നിവർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
Read Also: ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്‌ട്രിക് ഓട്ടോ