പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിലുള്ള ആദിവാസി ഊരിൽ നിന്നും അറസ്‌റ്റ് ചെയ്‌ത ഊര് മൂപ്പനും മകൻ മുരുകനും ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അയൽവാസി നൽകിയ പരാതിക്കൊപ്പം പോലീസിനെ ആക്രമിച്ചതിനും, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അറസ്‌റ്റ് ചെയ്യാനെത്തിയ പോലീസ് ആദിവാസി ഊരിൽ സംഘർഷം സൃഷ്‌ടിച്ചെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാർക്കോട്ടിക് ഡിവൈഎസ്‌പി ഡി ശ്രീനിവാസനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പോലീസിനെതിരെ ഉയർന്ന പരാതിക്കൊപ്പം മുരുകനെതിരെ ഊരുനിവാസിയായ കുറുന്താചലം നൽകിയ പരാതിയും, തുടർ സംഭവങ്ങളും പ്രത്യേക സംഘം അന്വേഷിക്കും.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അട്ടപ്പാടിയിലെ ഷോളയൂരിലുള്ള ആദിവാസി ഊരിൽ നിന്നും ഊര് മൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഊരിൽ ആദിവാസികൾക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അറസ്‌റ്റ് ചെയ്‌തുവെന്നാണ് പോലീസിന് നേരെ ഉയർന്ന ആരോപണം. മുരുകന്റെ 17 വയസുള്ള മകന്റെ മുഖത്ത് പോലീസ് ഉദ്യോഗസ്‌ഥൻ അടിച്ചതായും, സ്‌ത്രീകളെ ഉൾപ്പടെ ഉപദ്രവിച്ചതായും പരാതിയിൽ ആരോപിക്കുന്നുണ്ട്. കുടുംബ തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ പോലീസ് ഇടപെട്ടപ്പോഴാണ് അട്ടപ്പാടിയിൽ ഈ സംഭവങ്ങൾ അരങ്ങേറിയത്.
Read also: യന്ത്രത്തകരാർ; നെടുമ്പാശേരിയിൽ എയർ അറേബ്യ വിമാനം തിരിച്ചിറക്കി