ന്യൂഡെല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗും ബിജെപിയും തമ്മിൽ സഖ്യത്തിന് ധാരണയായെന്ന് റിപ്പോര്‍ട്. രാജ്യതാല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നവരുമായി കൈകോര്‍ക്കാന്‍ തങ്ങൾ തയ്യാറാണെന്നും അമരീന്ദര്‍ ഒരു രാജ്യ സ്‌നേഹിയാണെന്നും ബിജെപി വ്യക്‌തമാക്കി. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ ബിജെപിയുമായി സംഖ്യമുണ്ടാക്കന്‍ തയ്യാറാണെന്ന് അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
“അദ്ദേഹം കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു. ഞങ്ങള്‍ അതിന് പ്രതിജ്‌ഞാബദ്ധരാണ്, കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. സമയം വരുമ്പോള്‍ ഇരുവരും ഒരുമിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും”- പഞ്ചാബിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം പറഞ്ഞു.
പുതിയ പാര്‍ട്ടി രൂപീകരിച്ച് കര്‍ഷക സമരത്തിന് പരിഹാരം കാണുമെന്നാണ് അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേർത്തു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു അമരീന്ദര്‍ സിംഗിനോട് മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്. തുടർന്നാണ് ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ സിംഗ് രാജിവെച്ചത്. ശേഷം അമരീന്ദര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഇതിനിടയില്‍ ഉയർന്നിരുന്നെങ്കിലും കോണ്‍ഗ്രസില്‍ തുടരില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നും ആയിരുന്നു അമരീന്ദര്‍ പറഞ്ഞിരുന്നത്.
Read also: ഇന്നും ശക്‌തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്