ന്യൂഡെൽഹി: ആളുകൾ ജീവവായു കിട്ടാതെ പിടഞ്ഞുമരിക്കുന്ന സാഹചര്യത്തിലേക്ക് എത്തുകയും കോടതികളും രാജ്യാന്തര സമൂഹവും ഉൾപ്പടെയുള്ളവരുടെ സമ്മർദ്ദം ശക്‌തമാകുകയും ചെയ്‌തപ്പോൾ കേന്ദ്രം ഓക്‌സിജൻ പ്ളാന്റുകൾ ഇറക്കുമതിക്ക് അനുമതി നൽകി.
കോവിഡ് പശ്‌ചാതലത്തിൽ സേനകൾക്ക് നൽകിയ കൂടുതൽ അധികാരങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഓക്‌സിജൻ പ്ളാന്റുകളുടെ ഇറക്കുമതിക്കുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയമാണ് ജർമനിയിൽ നിന്ന് 23 മൊബൈൽ ഓക്‌സിജൻ പ്ളാന്റുകൾ ഇറക്കുമതി ചെയ്യുന്നത്. ഒരാഴ്‌ചക്കുള്ളിൽ ഇവ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷ. ഓരോ പ്ളാന്റിലും മിനിറ്റിൽ 40 ലിറ്റർ ഓക്‌സിജൻ നിർമിക്കാൻ സാധിക്കുമെന്നാണ് വാർത്തകൾ പറയുന്നത്.
നിലവിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഓക്‌സിജൻ സംഭരണികൾ, സിലിണ്ടറുകൾ, അവശ്യ മരുന്നുകൾ, വൈദ്യ ഉപകരണങ്ങൾ തുടങ്ങിയവ വ്യോമസേനയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്. കോവിഡ് കേസുകളിൽ വലിയ വർധന ഉണ്ടായ സാഹചര്യത്തിൽ പുതിയ കോവിഡ് ആശുപത്രികൾ, അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവയിലും പ്രതിരോധ മന്ത്രാലയ സഹായം ഉണ്ടാകും.
ദുരന്ത സാഹചര്യം മുന്നിലുണ്ടായിട്ടും, അത് വഷളായാൽ നേരിടാനുള്ള മുന്നൊരുക്കങ്ങൾ കേന്ദ്രം നടത്തിയില്ല. ഓക്‌സിജൻ കിട്ടാതെയും ചികിൽസ കിട്ടാതെയും അനേകം പേർ പിടഞ്ഞുമരിച്ചു കഴിഞ്ഞു. ഇപ്പോഴെങ്കിലും കേന്ദ്രം ഒച്ചിഴയുന്ന വേഗത്തിൽ നീക്കങ്ങൾ ആരംഭിച്ചതിൽ ആശ്വസിക്കാം. പ്രതിസന്ധി നേരിടാനുള്ള സൗകര്യങ്ങൾ ആയിവരുമ്പോഴേക്കും ഇനിയെത്ര മനുഷ്യ ജീവനുകൾ ബലി നൽകേണ്ടി വരുമെന്നത് പ്രവചനാതീതമാണ്.
Most Read: കോവിഡിനെ തോൽപ്പിക്കാൻ ‘മാസ്‌ക്’; ശരിയായി ധരിക്കാൻ അറിയേണ്ടതെല്ലാം