ന്യൂഡെൽഹി : ഡെൽഹിയിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ഇവിടെയുള്ള ഗംഗാറാം ആശുപത്രിയിൽ സ്‌ഥിതി വളരെ മോശമാകുകയാണ്. 24 മണിക്കൂറിനിടെ 25 രോഗികളാണ് ഗംഗാറാം ആശുപത്രിയിൽ മരണപ്പെട്ടത്. കൂടാതെ 60ഓളം രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. നിലവിൽ അടുത്ത 2 മണിക്കൂർ നേരത്തേക്ക് കൂടിയുള്ള ഓക്‌സിജൻ മാത്രമാണ് ആശുപത്രിയിൽ അവശേഷിക്കുന്നതെന്ന വിവരം വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.
അതേസമയം തന്നെ രോഗലക്ഷണം ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും, കോവിഡ് പോസിറ്റീവ് ആയ ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ഡെല്‍ഹി എയിംസ് പറഞ്ഞു. കൂടാതെ രോഗലക്ഷണം ഇല്ലാത്ത ജീവനക്കാർ ആദ്യ പരിശോധനക്ക് ശേഷം 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനം വലിയ രീതിയിലാണ് ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 3,32,730 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 2,263 ആളുകൾ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തു. രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഉയർച്ച മൂലം ആശുപത്രികളിൽ രോഗികൾക്ക് ഇടമില്ലാത്ത സ്‌ഥിതിയാണ്. ഒപ്പം തന്നെ രാജ്യത്ത് ഓക്‌സിജൻ ക്ഷാമവും വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
Read also : ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വ്യോമസേന; വിതരണ ദൗത്യം ഏറ്റെടുത്തു