തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുമെന്ന് പിസി ജോർജ് എംഎൽഎ. സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും പിസി ജോർജ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തിന് ഭരിക്കുകയാണ് മുഖ്യമന്ത്രി. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വം നഷ്ടമായിരിക്കുന്നു. ഭരണാധികാരികൾ ദുഷിച്ചാൽ പ്രകൃതി കോപിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അവിശ്വാസപ്രമേയ ചർച്ചയിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് അവരുടെ ഭാവി കൂടി നിർണയിക്കപ്പെടുന്ന ഒന്നായി മാറുമെന്ന് വിഡി സതീശൻ എംഎൽഎ മുന്നറിയിപ്പു നൽകി. ജോസ് കെ മാണിയുടെ മുന്നണിയെ കോൺഗ്രസിൽ നിന്നു മാറ്റി നിർത്തുകമാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. അല്ലാതെ അവർ യുഡിഎഫിൽ നിന്നു പുറത്തുപോയിട്ടില്ല. അതുകൊണ്ടുതന്നെ യുഡിഎഫ് എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കേണ്ടവരാണ് അവരെന്നും വിഡി സതീശൻ പറഞ്ഞു.
ഇടതുപക്ഷ സർക്കാറിനെതിരെ വിഡി സതീശൻ നൽകിയ നോട്ടീസിൽ അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചർച്ചക്കെടുക്കും. 5 മണിക്കൂറാണ് അനുവദിച്ച സമയം. അന്ന് തന്നെ സഭ പിരിയും. പാർലമെന്ററി കാര്യമന്ത്രി എ.കെ ബാലൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെസി ജോസഫുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
അവിശ്വാസ പ്രമേയത്തിന്റെ ചർച്ചകൾക്കായി കൂടുതൽ സമയം അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സമയം നിയമസഭയിലെ അടച്ചിട്ട എസി ഹാളിൽ ഇരിക്കുന്നത് ഗുണം ചെയ്യുകയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാമാജികരിൽ 71 പേർ 60 വയസ്സ് പിന്നിട്ടവരും 41 പേർ 70 വയസ്സ് കഴിഞ്ഞവരുമാണ്. ഈ സാഹചര്യത്തിലാണ് യോജിച്ച തീരുമാനം ഇരുമുന്നണികളും കൂടിചേർന്ന് കൈക്കൊണ്ടത്.
രാവിലെ 9ന് അനുശോചന പ്രമേയത്തോടെ ആരംഭിക്കുന്ന സമ്മേളനം ധനകാര്യബിൽ, തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രമേയം എന്നിവ ചർച്ച കൂടാതെ അവതരിപ്പിക്കും. തുടർന്നാണ് അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുക.
രാജ്യസഭാ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തെ സമ്മേളനത്തിനൊപ്പം തന്നെ നടത്തിയേക്കും. ഉച്ചക്ക് മൂന്ന് വരെയാണ് അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ അനുവദിച്ച സമയം. സ്പീക്കറെ നീക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം പരിഗണിക്കില്ല.