പാലക്കാട്: ഏറെ നാളായി കാത്തിരിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജ് ഒപി ബ്ളോക്കിന്റെ ഉല്‍ഘാടനം ഇനിയും വൈകും. ഈ മാസം ഇരുപതിന് തീരുമാനിച്ചിരുന്ന ഉല്‍ഘാടനച്ചടങ്ങ് അടുത്ത മാസം ആദ്യ ആഴ്‌ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപി തുറക്കുന്നത് വൈകുന്നതിനെതിരെ പ്രതിഷേധവുമായി ചികില്‍സാവകാശ സമിതി രംഗത്തെത്തി.
ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ ഉല്‍ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ അടുത്ത മാസം ആദ്യത്തേക്ക് ഉല്‍ഘാടനം മാറ്റിയിരിക്കുകയാണ്. മന്ത്രി എകെ ബാലന്‍ കോവിഡ് ചികില്‍സയിലായതിനാല്‍ അദേഹത്തിന്റെ അസാന്നിധ്യം കൂടി പരിഗണിച്ചാണ് മാറ്റാമെന്ന് സൂചനയുണ്ട്.
ചികില്‍സ ആരംഭിക്കുകയും ഉല്‍ഘാടന ചടങ്ങ് പിന്നീട് നടത്തുകയും ചെയ്യണമെന്നാണ് ചികില്‍സാവകാശ സമിതി ആവശ്യപ്പെടുന്നത്. കോവിഡ് സാഹചര്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പണി തീര്‍ന്ന മുറികള്‍ കോവിഡ് ചികില്‍സാ കേന്ദ്രമാക്കിയിരുന്നു.
പിന്നീട് ഒപി ബ്ളോക്ക് തുറക്കാനുള്ള ശ്രമം നടക്കുകയും ആറുനിലകളുള്ള ഒരു ബ്ളോക്കിലെ മൂന്നു നിലകളിലെ പണി തീര്‍ക്കുകയും ചെയ്‌തു. പീഡിയാട്രിക്, ഗൈനക്കോളജി, സര്‍ജറി, ജനറല്‍ മെഡിസിന്‍ ഒപികള്‍ തുറക്കാനാണ് ലക്ഷ്യം. ഇലക്‌ട്രിക്കല്‍ പണിയൊഴികെ മറ്റു പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
അതേസമയം ഉല്‍ഘാടനം സംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭിച്ചില്ലെന്ന് പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ചുമതല വഹിക്കുന്ന സബ് കളക്‌ടർ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. 20ന് മുമ്പ് ഒപികളുടെ പണി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Malabar News: പോസ്‌റ്റ് ഓഫീസിന് കെട്ടിടം നൽകി ‘എന്റെ ഗ്രാമം അയനിക്കാട്’ കൂട്ടായ്‌മ മാതൃകയാവുന്നു