പാലക്കാട്: വെട്ടേറ്റ് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർഎസ്എസ് നേതാവ് മരിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വെട്ടേറ്റ ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് എസ്‌കെ ഓട്ടോസ് എന്ന സ്‌ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളിൽ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം വാൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ശ്രീനിവാസന്റെ കൈക്കും കാലിനും തലയുടെ ഒരു ഭാഗത്തുമാണ് ഗുരുതരമായി വെട്ടേറ്റത്.
അതേസമയം, കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു. കൊലപാതകം നടന്ന മേലാമുറിയിൽ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ കൂടുതൽ പോലീസിനെ വിന്യസിക്കും. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാട് എത്തും. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ ജില്ലയിൽ എസ്‌ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയിരുന്നു. എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിനെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പിതാവിന്റെ കൺമുന്നില്‍ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. രണ്ട് വാഹനങ്ങളിലായി എത്തിയ അഞ്ചംഗ സംഘം കൊലപാതകത്തിന് ശേഷം ഒരു കാറിൽ രക്ഷപ്പെടുകയായിരുന്നു. പാലക്കാട് രണ്ട് ദിവസത്തിനിടെ നടന്ന രണ്ടാമത്തെ കൊലപാതകമാണ് ഇന്നുണ്ടായത്.
Most Read: കുട്ടികളിൽ അജ്‌ഞാത രോഗം; രാജസ്‌ഥാനിൽ 7 കുട്ടികൾ മരിച്ചു