കൊച്ചി: ഏറെ ചർച്ച ചെയ്യപ്പെട്ട പാലാരിവട്ടം പാലം അഴിമതി കേസിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വിജിലൻസ് കുറ്റപത്രം സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കി വസ്‌തുത വിവര റിപ്പോർട്ട് വിജിലൻസ് ഡയറക്‌ടർക്ക് കൈമാറി. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിക്കിടയിലാണ് വിജലൻസ് നിലപാട് വ്യക്‌തമാക്കിയത്.
മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്ക് എതിരായ അന്വേഷണം പൂർത്തിയായെന്നും വസ്‌തുത വിവര റിപ്പോർട്ട് പരിശോധനക്കായി വിജിലൻസ് ഡയറക്‌ടർക്ക് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് ഹരജിക്കാരനെന്നും, ഇത്തരം ഹരജി സുഗമമായ അന്വേഷണത്തെ തടസപ്പെടുത്തുമെന്നും വിജിലൻസ് കോടതിയിൽ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞുൾപ്പെടെ 18 പ്രതികളാണ് ഉള്ളത്.
ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയലാണ് ഒന്നാം പ്രതി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നാലാം പ്രതിയും വികെ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്. ടെൻഡർ വ്യവസ്‌ഥകൾ ലംഘിച്ച് കരാർ കമ്പനിക്ക് 8.25 കോടി രൂപ അഡ്വാൻസ് നൽകിയതിൽ ഗൂഡാലോചന നടന്നുവെന്നും, അഴിമതി നടത്തിയെന്നുമാണ് വിജിലൻസിന്റെ കണ്ടെത്തൽ.
Read Also: ആഴക്കടൽ വിവാദം; എംഒയു ഒപ്പ് വെപ്പിച്ചത് ചെന്നിത്തല; ഗുരുതര ആരോപണം