കാസർഗോഡ്: പാണത്തൂരിൽ ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന്റെ കാരണം സാങ്കേതിക തകരാറല്ലെന്ന് ആർടിഒയുടെ പ്രാഥമിക നിഗമനം. ബസിന്റെ ടയറിന് തേയ്‌മാനം സംഭവിച്ചിട്ടില്ലെന്നും ബ്രേക്കിന് പ്രശ്‌നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കാസർഗോഡ് ആർടിഒ രാധാകൃഷ്‌ണൻ വ്യക്‌തമാക്കി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ള ബസ് ആണെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയും പരിചയക്കുറവും കൂടുതൽ ആളുകളെ ബസിൽ കയറ്റിയതും അപകടത്തിന് കാരണം ആയിട്ടുണ്ടാകാം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം കൂടുതൽ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാണത്തൂർ പരിയാരത്ത് ഞായറാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കർണാടകത്തിലെ ഈശ്വരമംഗലത്ത് നിന്ന് വന്ന വിവാഹ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്‌ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 50ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റു.
അപകടത്തെകുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്‌ടറോട് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
Malabar News: ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ് ഓർഫനേജ് (ഓസ്‌മോ) 1999 ബാച്ചിനെ ഇനി ഇവർ നയിക്കും