കാബൂൾ: താലിബാന് മുമ്പിൽ പ്രതിരോധം തീർത്ത് പോരാട്ടം തുടർന്നു കൊണ്ടിരിക്കുന്ന പഞ്ച്ഷീറിലെ പ്രതിരോധ സേന 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തിയതായി റിപ്പോർട്. വ്യാഴാഴ്‌ചയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ‘പഞ്ച്ഷീർ പ്രോവിന്‍സ്’ എന്ന ട്വിറ്റർ അക്കൗണ്ടിൽ കൂടി പ്രതിരോധ സേന തന്നെയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
താലിബാന് മുൻപിൽ അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിലെ ഒരേയൊരു പ്രവിശ്യയാണ് വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്ഷീർ. നേരത്തെ താലിബാൻ ഇവരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിൽ പ്രതിരോധ സേന പോരാട്ടം തുടരുമെന്ന് ‘നാഷണൽ റെസിസ്‌റ്റൻസ് ഫ്രണ്ട്’ വ്യക്‌തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് പഞ്ച്ഷീർ താഴ്‌വരയിൽ ഒളിച്ചിരുന്ന 13 താലിബാൻ ഭീകരവാദികളെ പ്രതിരോധ സേന വധിച്ചത്. അതേസമയം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടക്കുന്ന പോരാട്ടത്തിൽ ഇരു വിഭാഗങ്ങളിലുള്ളവർക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും താലിബാൻ വ്യക്‌തമാക്കി.
കാബൂളിന് 90 മൈൽ വടക്ക് ഹിന്ദു കുഷ് പർവത നിരകളിലാണ് പഞ്ച്ഷീർ താഴ്‌വര. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അഫ്‌ഗാനിസ്‌ഥാന്റെ വിവിധ മേഖലകളിൽ മിന്നലാക്രമണം നടത്തിയിട്ടും പഞ്ച്ഷീറിൽ മാത്രം താലിബാൻ പതറുകയായിരുന്നു. പ്രതിരോധ സേനയുടെ ചെറുത്തു നില്‍പ്പുമൂലം പഞ്ച്ഷീർ കീഴടക്കുന്നതിൽ താലിബാൻ പരാജയപ്പെടുന്ന കാഴ്‌ചയാണ് കാണുന്നത്.
ഞായറാഴ്‌ച പഞ്ച്‌ഷീറിലെ ഇന്റർനെറ്റ് സേവനം താലിബാൻ റദ്ദാക്കിയിരുന്നു. അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മുൻ ഉപരാഷ്‌ട്രപതി അമറുള്ള സലേയുടെ ട്വീറ്റുകൾ തടയുന്നതിനു വേണ്ടിയുള്ള നടപടിയായാണ് ഇതിനെ പലരും കാണുന്നത്.
Update
13 members of the Taliban were killed in an ambush by National resistance in the #Chikrinow district of #Panjshir province, and one of their tanks was destroyed.
— Panjshir_Province (@PanjshirProvin1) September 1, 2021
നിരവധി താലിബാൻ ഭീകരവാദികൾ പഞ്ച്ഷീറിൽ ഒത്തുകൂടിയിട്ടുണ്ട്. അഫ്‌ഗാൻ വിമത കമാൻഡർ അഹ്‌മദ് ഷാ മസൂദിന്റെ മകൻ അഹ്‌മദ് മസൂദാണ് പ്രതിരോധ സേനയ്‌ക്ക് നേതൃത്വം നൽകുന്നത്. തങ്ങൾ പോരാടുന്നത് ഒരു പ്രവിശ്യക്ക് വേണ്ടി മാത്രമല്ല, മുഴുവൻ അഫ്‌ഗാനിസ്‌ഥാന് വേണ്ടിയാണെന്നാണ് പ്രതിരോധ സേന വ്യക്‌തമാക്കിയിട്ടുള്ളത്.
Kerala News: ഓണസമ്മാന വിവാദം; അജിത തങ്കപ്പനെതിരെ വിജിലൻസ് കേസെടുത്തേക്കും