കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി നേതൃത്വത്തിനിടയില്‍ ഭിന്നത വർധിക്കുന്നതിനിടെ കൈലാഷ് വിജയവര്‍ഗിയയെ മധ്യപ്രദേശിന്റെ ചുമതല ഏല്‍പ്പിച്ച് കേന്ദ്രം. പകരം ബിജെപി ദേശീയ ജോയിന്റ് സെക്രട്ടറി ശിവപ്രസാദിനോട് ബംഗാളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നേതൃത്വം ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രചാരകനായ അമിതാവ ചക്രവര്‍ത്തിയെ സംസ്‌ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ നടപടി.
ബംഗാളില്‍ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ദിലീപ് ഘോഷ്- മുകുള്‍ റോയ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കാന്‍ വേണ്ടിയാണ് നേതൃത്വം ഇത്തരമൊരു നീക്കം നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ബിജെപി നേതാവ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. ‘2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കോയ്‌മ നഷ്‌ടപ്പെടുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പ് പോര് ഒരു വിധത്തിലും അംഗീകരിക്കില്ല. ദിലീപ് ഘോഷ് വിഭാഗവും മുകുള്‍ റോയ് വിഭാഗവും തമ്മിലുള്ള ഭിന്നത 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും.’, പാര്‍ട്ടി നേതാവ് പറഞ്ഞു.
2017 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മുകുള്‍ റോയ് ബിജെപിയിൽ എത്തിയതോടെ പഴയ നേതാക്കള്‍ ദിലീപ് ഘോഷിനൊപ്പവും പുതിയ നേതാക്കള്‍ മുകുള്‍ റോയിക്കൊപ്പവും നിലകൊണ്ടു. മുകുള്‍ റോയിക്ക് അനുകൂല നിലപാടായിരുന്നു വിജയവര്‍ഗിയയും സ്വീകരിച്ചിരുന്നത്. സെപ്‌റ്റംബറിലെ പാര്‍ട്ടി പുനസംഘടനക്ക് ശേഷം മുതിര്‍ന്ന നേതാവ് രാഹുല്‍ സിന്‍ഹയെ മാറ്റി മുകുള്‍ റോയിയെ ദേശീയ വൈസ് പ്രസിഡണ്ടാക്കിയ നേതൃത്വം പുതിയ നേതാക്കള്‍ക്ക് പ്രധാന സ്‌ഥാനവും നല്‍കിയിരുന്നു.
Read more : പള്ളിയില്‍ പോകാന്‍ പോലും അനുവദിച്ചില്ല; ഫാറൂഖ് അബ്‌ദുല്ലയെ വീട്ടില്‍ തടഞ്ഞു വച്ചു