കൊല്ലം: മലബാർ എക്‌സ്‌പ്രസിൽ ടിക്കറ്റ് പരിശോധനക്കിടെ ടിടിഇയെ യാത്രക്കാരൻ മർദ്ദിച്ചതായി പരാതി. ചീഫ് ട്രാവലിങ് ടിക്കറ്റ് ഇൻസ്‌പെക്‌ടർ എസ് സുരേഷ് കുമാറിനാണ് മർദ്ദനമേറ്റത്. ടിക്കറ്റ് പരിശോധനക്കായി ലൈറ്റിട്ടതിൽ പ്രകോപിതനായ യാത്രക്കാരനാണ് ടിടിഇയെ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട തിരുവല്ല നിരണം കിഴക്കേടത്ത് വീട്ടിൽ ഷാജി പി ജോണിനെതിരെ (62) കൊല്ലം റെയിൽവേ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 7.20 ഓടെയാണ് സംഭവം. മലബാർ എക്‌സ്‌പ്രസ് കൊല്ലം കടയ്‌ക്കാവൂരിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. പരിശോധനക്കായി ബി2 കൊച്ചിലെത്തിയ സുരേഷ് കുമാർ വെളിച്ചം ഇല്ലാത്തതിനാൽ ലൈറ്റ് ഇടുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഷാജി സുരേഷ് കുമാറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതി.
സംഭവത്തിന് ശേഷം ട്രെയിൻ കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് ഷാജിയെ റെയിൽവേ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഷാജിയെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു.
Most Read: കെ റെയിൽ വിരുദ്ധ കോൺഗ്രസ് ജനകീയ പ്രക്ഷോഭം മാർച്ച് ഏഴിന്