പാലക്കാട്: ജില്ലയിലെ മേലെ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡിൽ കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പ് നടത്തിയ പണവുമായി സ്‌ഥാപനത്തിന്റെ ഉടമ മനോഹരൻ മുങ്ങിയതായാണ് പരാതി ഉയരുന്നത്. നൂറിലധികം പേർ തട്ടിപ്പിന് ഇരയായതായാണ് വിവരം. ജനം നിധി ലിമിറ്റഡിന്റെ പാലക്കാട്, ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിലുള്ള ശാഖകളിലും തട്ടിപ്പ് നടന്നതായാണ് വിവരം. അതേസമയം, എഴുപതിലധികം പേർ തട്ടിപ്പിന് ഇരയായതായി കാണിച്ച് പട്ടാമ്പി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
രണ്ടാഴ്‌ച മുൻപ് സ്‌ഥാപന ഉടമ പണവുമായി മുങ്ങിയെന്നാണ് നിക്ഷേപകരും സ്‌ഥാപനത്തിലെ മറ്റ് ജീവനക്കാരും പറയുന്നത്. വീട്ടമ്മമാരെയും യുവാക്കളെയും കളക്ഷൻ ഏജന്റുമാരാക്കിയാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. നിക്ഷേപത്തിനൊപ്പം തന്നെ ചിട്ടി നടത്തിപ്പിലും നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ബിസിനസ് ലോൺ, വ്യക്‌തിഗത ലോൺ, റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്സ് ഡെപ്പോസിറ്റ്, ഗോൾഡ് ലോൺ, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നീ സേവനങ്ങളാണ് സ്‌ഥാപനത്തിൽ ലഭ്യമുള്ളത്.
പട്ടാമ്പിയിൽ നാലുവർഷം മുൻപാണ് സ്‌ഥാപനം തുടങ്ങിയത്. പാലക്കാട്, തൃശൂർ, ഗുരുവായൂർ തുടങ്ങിയ സ്‌ഥലങ്ങളിലും സ്‌ഥാപനത്തിന് ശാഖകളുണ്ട്. അതേസമയം, പരാതികളിൽ അന്വേഷണം ആരംഭിച്ചതായി പട്ടാമ്പി പോലീസ് അറിയിച്ചു. പരാതികളുടെ അടിസ്‌ഥാനത്തിൽ സ്‌ഥാപനത്തിൽ പട്ടാമ്പി പോലീസ് റെയ്‌ഡ് നടത്തി. ഓഫിസിലെ ഫയലുകളും രേഖകളും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്‌ഥാപനം സീൽവെച്ചു പൂട്ടിയിരിക്കുകയാണ്.
Read Also: പോലീസിന്റെ പെരുമാറ്റ ചട്ടം; പ്രത്യേക പരിശീലനം നൽകും