കൊച്ചി: സ്വപ്‌നത്തെ പിന്തുടര്‍ന്ന് നിധി തേടിപ്പോയ സാന്റിയാഗോയുടെ കഥ പറഞ്ഞ പൗലോ കൊയ്‌ലോയുടെ നോവലാണ് ‘ആല്‍ക്കെമിസ്‌റ്റ്’. ഈ നോവലിനെയും അതിന്റെ എഴുത്തുകാരനെയും ഏറെ സ്‌നേഹിക്കുന്ന ഒരാളുണ്ട് എറണാകുളത്ത്. ഓട്ടോഡ്രൈവറായ ചെറായി കണയ്‌ക്കാട്ടുശ്ശേരി വീട്ടില്‍ പ്രദീപ്. വായനക്കമ്പക്കാരനാണ് പ്രദീപ്. തന്റെ ഓട്ടോക്ക് ‘ആല്‍ക്കെമിസ്‌റ്റ്’ എന്നാണ് ഇദ്ദേഹം പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ സാക്ഷാല്‍ പൗലോ കൊയ്‌ലോ ഈ ഓട്ടോയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.
തന്റെ ഓട്ടോയുടെ ചിത്രം വിശ്വസാഹിത്യകാരന്‍ പൗലോ കൊയ്‌ലോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്‌തെന്ന കാര്യം പ്രദീപിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പൗലോ കൊയ്‌ലോയോടുള്ള ആരാധന മൂത്ത് 15 വര്‍ഷം മുമ്പാണ് പ്രദീപ് ഓട്ടോക്ക് ഈ പേരിടുന്നത്. ഇതിനിടയില്‍ മൂന്ന് തവണ ഓട്ടോ മാറ്റിയെങ്കിലും പേര് മാറ്റിയില്ല.
സോഷ്യല്‍മീഡിയയില്‍ നിന്ന് തന്നെയാണ് പൗലോ കൊയ്‌ലോക്കും ഓട്ടോയുടെ ഫോട്ടോ ലഭിച്ചത്. തന്റെ നോവലിന്റെ പേര് കേരളത്തിലെ ഒരു ഓട്ടോയുടെ പേരായി കണ്ടപ്പോഴുള്ള സന്തോഷം അദ്ദേഹത്തിന്റെ പോസ്‍റ്റിൽ വ്യക്‌തമാണ്.
Kerala, India (thank you very much for the photo) pic.twitter.com/13IdqKwsMo
— Paulo Coelho (@paulocoelho) September 4, 2021
വായനയെ ഏറെ സ്‌നേഹിക്കുന്ന ആളാണ് 56കാരനായ പ്രദീപ്. എന്ത് കൈയില്‍ കിട്ടിയാലും വായിക്കുന്ന പ്രകൃതം. എറണാകുളം ശിവക്ഷേത്രത്തിന് സമീപം ഓട്ടോ ഓടിക്കുന്ന ഇദ്ദേഹത്തിന്റെ കൈയ്യില്‍ എപ്പോഴും ഒരു പുസ്‌തകവുമുണ്ടാകും. വീണു കിട്ടുന്ന ഇടവേളകളിൽ പ്രദീപ് വായനയിലേക്ക് മടങ്ങും.
മലയാളത്തില്‍ വികെഎന്നിന്റെ എഴുത്തുകൾ ഇഷ്‌ടപ്പെടുന്ന പ്രദീപിന് മാര്‍ക്കേസ്, ടോള്‍സ്‌റ്റോയി തുടങ്ങിയ ക്ളാസിക് എഴുത്തുകാരോടാണ് ഏറെ താല്‍പര്യം. ഭാര്യ സിന്ധുവിനും മകന്‍ പ്രണവിനും പുറമെ ഇദ്ദേഹത്തിന് കൂട്ടായി 150ഓളം പുസ്‌തകങ്ങളുമുണ്ട് വീട്ടിൽ.
‘ആല്‍ക്കെമിസ്‍റ്റി’നോടും പൗലോ കൊയ്‌ലോവിനോടും വല്ലാത്ത ആരാധനയാണ് പ്രദീപിന്. അതുകൊണ്ടാണ് തന്റെ ജീവിത മാര്‍ഗമായ ഓട്ടോക്ക് ‘ആല്‍ക്കെമിസ്‌റ്റെ’ന്ന പേര് നൽകിയതെന്ന് പ്രദീപ് പറയുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും പൗലോ കൊയ്‌ലോയെ നേരിട്ടു കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രദീപ് കൂട്ടിച്ചേർത്തു.
Most Read: വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’; സാവിത്രി തമ്പുരാട്ടിയായി ദീപ്‌തി സതി