തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചി വെണ്ണലയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ, രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാരിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ പിസി മുൻകൂർ അപേക്ഷ നൽകുകയായിരുന്നു. ഹരജിയിൽ സർക്കാർ ഇന്ന് മറുപടി നൽകും.
കേസിൽ തന്റെ അറസ്‌റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോർജിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം, പിസിയെ പ്രസംഗിക്കാൻ ക്ഷണിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജ് അറിയിച്ചിട്ടുണ്ട്. മുൻ പ്രസംഗം ആവർത്തിക്കാനുണ്ടായ സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. തെളിവ് ലഭിച്ചാൽ സംഘാടകർക്കെതിരെ കേസുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
പിസി ജോർജിനെതിരെ മുൻപും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസുണ്ട്. ഇദ്ദേഹത്തെ വീണ്ടും ക്ഷണിച്ച് കൊണ്ടുവന്ന് സമാന പ്രസംഗം ആവർത്തിക്കാനുള്ള പ്രേരണ സംഘാടകർ ചെലുത്തിയോ എന്നും അന്വേഷിക്കും. പിസി ജോർജിനെതിരെ ചുമത്തിയ 153 എ, 295 എ എന്നീ വകുപ്പുകൾ നിലനിൽക്കും. അറസ്‌റ്റ് ഉറപ്പായും ഉണ്ടാകും, എന്നാൽ തിടുക്കമില്ലെന്നും കമ്മീഷണർ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read: അതിതീവ്ര മഴ മുന്നറിയിപ്പ്; കേരളത്തിൽ എൻഡിആർഎഫ് സംഘം എത്തും