തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ അറസ്‌റ്റ് ചെയ്‌ത പിസി ജോർജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടർ നടപടികള്‍ക്കായി പോലീസ് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി. മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറി.
മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകണോ, അല്ല പിസി ജോർജ് ജാമ്യ വ്യവസ്‌ഥ ലംഘിച്ച കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തണോയെന്ന കാര്യത്തിലാണ് പോലീസ് നിയമോപദേശം തേടിയത്.
ജാമ്യം ലഭിച്ച പിസി ജോർജ് മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെച്ച് മതവിദ്വേഷ പരാമർശങ്ങള്‍ വീണ്ടും ആവർത്തിച്ചിരുന്നു. നിയമോപദേശത്തിന് ശേഷമായിരിക്കും നാളെ പോലീസ് തുടർ നടപടികൾ സ്വീകരിക്കുന്നത്.
വിശദമായ വിവരങ്ങള്‍ മേൽക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കുനുള്ള നടപടികള്‍ സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ഡിജിപിയും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ ജാമ്യം നൽകിയ ഉത്തരവ് പരിശോധിച്ച ശേഷം ഇന്നുതന്നെ അപ്പീൽ കാര്യത്തിൽ തീരുമാനമുണ്ടാകും.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പിസി ജോർജിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ജാമ്യം ലഭിച്ചത്. അതേസമയം പബ്ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെ ജാമ്യം അനുവദിച്ചത് ചട്ടപ്രകാരം അല്ലെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.
Most Read: തൃക്കാക്കരയിലെ എൽഡിഎഫ് സ്‌ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല; ഇപി ജയരാജൻ