ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജസ്‌റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണത്തിനെതിരെ സുപ്രീം കോടതി. സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടും എന്തുകൊണ്ടാണ് ജുഡീഷ്യൽ പാനൽ അന്വേഷണമെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ ചോദിച്ചു.
കേസിന്റെ രേഖകൾ നൽകാനും ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെട്ടു. ദേശീയതലത്തിൽ അന്വേഷണ സമിതി രൂപീകരിച്ചിട്ടും ബംഗാൾ സര്‍ക്കാര്‍ സമാന്തര അന്വേഷണം നടത്തുകയാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇടപെടൽ.
ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാര്‍, രാഷ്‌ട്രീയക്കാര്‍, ആക്‌ടിവിസ്‌റ്റുകള്‍, വ്യവസായികൾ, മാദ്ധ്യമ പ്രവര്‍ത്തകർ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പെഗാസസ് വിവാദം 2019 മുതൽക്ക് തന്നെ ചര്‍ച്ചാ വിഷയമാണ്.
രണ്ട് കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം മാത്രമായി വിവാദത്തെ കണ്ട കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ വിധിക്ക് ശേഷം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യയില്‍ പരിശോധനക്ക് വിധേയമാക്കിയ പത്ത് പേരുടെ ഫോണില്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഫോറന്‍സിക് റിപ്പോര്‍ട് നേരത്തെ പുറത്തുവന്നിരുന്നു.
Read Also: വിചാരണ തടവിൽ ആറുവർഷം; യുഎപിഎ തടവുകാരന്‍ ഇബ്രാഹിമിന് ജാമ്യം