ന്യൂഡെൽഹി: ജയ്‌സാൽമറിലെ ദീപാവലി ആഘോഷത്തിൽ നടത്തിയ പ്രസംഗത്തിൽ ചൈനയുടെ അധിനിവേശ സ്വഭാവത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധിനിവേശമെന്നത് പതിനെട്ടാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്‌ഥയാണെന്ന് പ്രധാനമന്ത്രി പറയുന്നു. മാനസിക വൈകല്യമുള്ളവരാണ് അധിനിവേശത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ശക്‌തികൾ മുതലെടുക്കുന്നത് ഇന്ത്യയുടെ സഹിഷ്‌ണുതതയാണ്. എന്നാൽ, അതിർത്തിയിൽ പ്രകോപനമുണ്ടായാൽ ഇന്ത്യൻ സൈനികർ തക്കതായ മറുപടി നൽകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ത്യ വിശ്വസിക്കുന്നത് കാര്യങ്ങൾ വിശദീകരിക്കുന്നതിലും മറ്റുള്ളരെ വിശ്വസിക്കുന്നതിലുമാണ്. അതിർത്തി സംരക്ഷണത്തിൽ നിന്ന് രാജ്യത്തെ സൈനികരെ തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്നവർക്ക് നൽകിയ മറുപടി എല്ലാവരും കണ്ടതാണ്. രാജ്യത്തിന്റെ താൽപര്യങ്ങളിൽ ഒരു വിട്ടുവീഴ്‌ചക്കും ഇന്ത്യ തയാറല്ലെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
Also Read: വാഹനാപകടം; ആദിവാസി നേതാവ് സോണി സോറിക്ക് ഗുരുതര പരിക്ക്
രാജസ്‌ഥാനിലെ ജയ്‌സാൽമർ ലോഗെവാല അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ മേധാവി ബിപിൻ റാവത്ത്, കരസേന മേധാവി എംഎം നരാവണെ, ബിഎസ്എഫ് മേധാവി ജനറൽ രാകേഷ് അസ്‌താന എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ജയ്‌സാൽമർ സന്ദർശിച്ചു.