ബസ്‌തര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ആദിവാസി നേതാവ് സോണി സോറിയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സോണി സോറിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്.
സഹപ്രവര്‍ത്തകനും ബന്ധുവുമായ ലിംഗറാമിനൊപ്പം ഡെന്തേവാഡയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയില്‍ ബൈക്ക് ലോറിയുമായ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സോണി സോറിയെ റായ്‌പൂരിലെ എയിംസ് ആശുപത്രിയിലെ ഡോ. നിതിന്‍ എം നാഗര്‍കാറിന്റെ നേതൃത്വത്തിലുള്ള ഡോക്റ്റർമാരുടെ സംഘമാണ് ചികിൽസിക്കുന്നത്.
കിഡ്നി സംബന്ധമായ പ്രശ്‌നങ്ങളും സോണി സോറിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ഡെന്തേവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണി സോറിയെ പിന്നീട് എയിംസിലേക്ക് മാറ്റുകയായിരുന്നു. 2011ല്‍ ഛത്തീസ്ഗഢില്‍ വെച്ച് മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് ഡെല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് സോണി സോറിയെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ജയിലില്‍ കഴിയുന്ന സമയത്ത് പൊലീസ് തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്ന് സോണി സോറി പറഞ്ഞിരുന്നു. 2013 ഏപ്രിലില്‍ തെളിവുകളുടെ അഭാവത്തില്‍ സോണിക്കെതിരെയുള്ള എട്ടില്‍ ആറു കേസുകളില്‍ നിന്നും കോടതി അവരെ വെറുതെ വിട്ടിരുന്നു.
Read also: ‘രാജ്യത്ത് വീണ്ടും അടച്ചിടല്‍’; വ്യാജ പ്രചാരണമെന്ന് കേന്ദ്രം