കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീനയാണ് അറസ്‌റ്റിലായത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്. അനുവിന്റെ കൊലപാതകത്തെ കുറിച്ച് റൗഫീനയ്‌ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. റൗഫീനയെ ഏൽപ്പിച്ചിരുന്ന മോഷണ സ്വർണം വിറ്റ പണം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
റിമാൻഡിലുള്ള പ്രതി മുജീബ് റഹ്‌മാനെ വിശദമായി ചോദ്യം ചെയ്‌തതിലൂടെയാണ് കേസിൽ റൗഫീനയുടെ പങ്ക് വ്യക്‌തമായത്. ഇതേത്തുടർന്ന് മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലെത്തി അന്വേഷണ സംഘം റൗഫീനയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണം വിറ്റ് 1,43,000 രൂപയാണ് മുജീബിന് കിട്ടിയത്. ആദ്യ ചോദ്യം ചെയ്യലിൽ സ്വർണം വിറ്റ കാശ് ചീട്ട് കളിക്കായി ഉപയോഗിച്ചുവെന്നാണ് മുജീബ് ആദ്യം പോലീസിനോട് പറഞ്ഞത്.
പിന്നീട് കൂടുതൽ ചോദ്യം ചെയ്‌തപ്പോഴാണ് പണം ഭാര്യയെ ഏൽപ്പിച്ചതായി വ്യക്‌തമായത്. ഈ പണം എങ്ങനെ കിട്ടി എന്ന കാര്യവും മുജീബ് ഭാര്യയോട് വെളിപ്പെടുത്തിയിരുന്നു. പണം ഉപയോഗിച്ച് കാർ വാങ്ങിക്കാനും ഇവർ ശ്രമിച്ചിരുന്നു. കഴിഞ്ഞ 16ന് മുജീബ് അറസ്‌റ്റിലായതോടെ ഇവരുടെ കണക്കുകൂട്ടലുകൾ പാളി. പോലീസ് എത്തുമെന്ന് അറിഞ്ഞതോടെ ഈ പണം റൗഫീന കൂട്ടുകാരിയുടെ പക്കൽ കൊടുത്തു. കൂട്ടുകാരിക്ക് കൈമാറിയ പണം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്ന റൗഫീന, മുജീബിന് ചെറിയ കൈയബദ്ധം പറ്റിയെന്ന തരത്തിലാണ് നാട്ടുകാർക്കിടയിൽ പ്രചരിപ്പിച്ചത്. എന്നാൽ, സ്വർണം മോഷ്‌ടിച്ച വിവരമൊന്നും ആരെയും അറിയിച്ചിരുന്നില്ല. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ റൗഫീനയെ റിമാൻഡ് ചെയ്‌തു. ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യും.
മാർച്ച് 11നാണ് അനു കൊല്ലപ്പെട്ടത്. പേരാമ്പ്ര വാളൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോകവേ, പ്രതി ബൈക്കിൽ ലിഫ്റ്റ് നൽകി വാളൂരിലെ തോട്ടിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഏറെനേരം അനുവിന്റെ തല വെള്ളത്തിൽ മുക്കി പിടിച്ചു മരണം ഉറപ്പാക്കിയ ശേഷമാണ് ആഭരണങ്ങൾ കവർന്നത്. പിന്നീട് പ്രതി അവിടെ നിന്ന് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഒടുവിൽ കൊലപാതകത്തിലേക്ക് വന്നെത്തിയത്.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!