കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും നാളെയും തുടരും. കേസിൽ മുഖ്യ പ്രതിയടക്കം മൂന്നു പേരെ സിബിഐ സംഘം ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. പ്രതികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസമാണ് കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. പ്രവർത്തി ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ടുവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി.
കേസിലെ മുഖ്യ പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന എ പീതാംബരൻ, രണ്ടാം പ്രതി സിജെ സജി, മൂന്നാം പ്രതി കെഎം സുരേഷ് എന്നിവരെയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. കണ്ണൂർ സെൻട്രൽ ജയിലിൽ രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ നീണ്ടു. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിൽ ആദ്യംതന്നെ പ്രതിചേർക്കപ്പെട്ടവരാണ് ഇവരെല്ലാം.
കൊലപാതകത്തിലേക്ക് വഴിവച്ച കാര്യങ്ങളും സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ലഭിച്ച സഹായങ്ങളും അടക്കമുള്ള കാര്യങ്ങളാണ് ഡിവൈഎസ്‌പി അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലുളള സംഘം പ്രതികളിൽ നിന്നും ചോദിച്ച് അറിഞ്ഞത്.
റിമാന്റിലുള്ള മറ്റ് 8 പ്രതികളെ കൂടി ഇന്നും, നാളെയുമായി ചോദ്യം ചെയ്യും. ഇതിനു ശേഷം മൊഴികൾ വിലയിരുത്തിയാകും തുടർ അന്വേഷണ നടപടികളുണ്ടാവുക. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും, സഹായങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാൽ കൂടുതൽ അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകും.
കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്‌ഠനടക്കം 14 സിപിഎം പ്രവർത്തകരെയാണ് ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. ജാമ്യത്തിലുള്ള മണികണ്‌ഠനുൾപ്പടെ മൂന്നുപേരെ നേരത്തെ തന്നെ ചോദ്യം ചെയ്‌തിരുന്നു.
Also Read: കോവിഡ്: ജാഗ്രത കൈവിടരുത്, സ്‌ഥിതി വളരെ മോശം അവസ്‌ഥയിലേക്ക്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്