തിരുവനന്തപുരം: ലക്ഷദ്വീപിൽ നടക്കുന്നത് സാംസ്‌കാരിക അധിനിവേശമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്. എഐസിസി സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്‌റ്റ് കിരാത ഭരണം അനുവദിച്ചു തരാനാകില്ല. വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ തുടർപ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ ഇന്ന് സർവകക്ഷിയോഗം ചേരും. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ബിജെപി ലക്ഷദ്വീപ് ഘടകം ഉൾപ്പടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ പങ്കെടുക്കും. ജനദ്രോഹ ഉത്തരവുകൾ ഇറക്കുന്ന ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇതും യോഗത്തിൽ ചർച്ചയാകും.
ജനകീയ പ്രതിഷേധങ്ങൾ അവഗണിച്ച് ലക്ഷദ്വീപിൽ വിവാദ നടപടികളുമായി അഡ്‌മിനിസ്ട്രേഷൻ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. വൈകീട്ട് നാലിന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കും. നിയമപോരാട്ടത്തിന് ഒറ്റകെട്ടായി ഇറങ്ങണമെന്നാണ് പൊതുവായുള്ള അഭിപ്രായം.
യോഗത്തിൽ ബിജെപിയും പങ്കെടുക്കുന്നുണ്ട്. നേരത്തെ അഡ്‌മിനിസ്ട്രേറ്ററുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപി ഘടകത്തിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ രാജിവച്ചിരുന്നു. കോവിഡ് പ്രതിരോധത്തിലെ ഭരണകൂടത്തിന്റെ മെല്ലെപ്പോക്ക് നയവും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതും യോഗത്തിൽ ഉന്നയിക്കപ്പെടും.
Most Read: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം: പ്രമേയം അവതരിപ്പിക്കുന്നത് പരിശോധിക്കും; സ്‌പീക്കർ