പാലിയേക്കര: തൃശൂർ പാലിയേക്കര ടോൾ പ്ളാസ പിരിവിന് എതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിർമാണ ചിലവിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്തുവെന്ന വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിലാണ് ഹരജി.
2012 ഫെബ്രുവരിയിലാണ് മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ ടോൾ പിരിവ് തുടങ്ങിയത്. ദേശീയ പാതയുടെ നിർമാണത്തിനായി 721.17 കോടി ചിലവാക്കി. ഈ വർഷം ജൂലായ് വരെ 801.60 കോടി രൂപ ടോൾ പിരിവായി ലഭിച്ചുവെന്നാണ് വിവരാവകാശത്തിൽ പറയുന്നത്. കരാർ അനുസരിച്ച് നിർമാണ ചിലവ് ലഭിച്ചു കഴിഞ്ഞാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറക്കാൻ കരാറുകാർ ബാധ്യസ്‌ഥരാണ്.
ഫാസ്‌ടാഗിലെ തകരാറുകൾ പരിഹരിക്കാതെ ടോൾ പിരിക്കരുത്, കോവിഡ് കാലത്ത് ടോൾ പ്ളാസയിൽ വരുത്തിയ വർധന റദ്ദാക്കണം, നിർമാണ കമ്പനിക്ക് ചിലവായ തുകയും ന്യായമായ ലാഭവും കിട്ടിക്കഴിഞ്ഞാൽ ടോൾ പിരിക്കുന്ന കാലാവധി കുറക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്തും ടിജെ സനീഷ് കുമാറുമാണ് ഹരജിക്കാർ. 2012 ഫെബ്രുവരി 9ന് തുടങ്ങിയ ടോൾ പിരിവ് 2028 ഫെബ്രുവരി 9 വരെ തുടരാമെന്നാണ് കരാറിലെ വ്യവസ്‌ഥ.
Read also: തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നു; കൂടുതൽ സൗകര്യങ്ങളോടെ ഇരിങ്ങാലക്കുട