തിരുവനന്തപുരം: സംസ്‌ഥാന ജനസംഖ്യയുടെ അറുപത് ശതമാനം പേർ ഇതിനോടകം കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്‌ഥാനത്ത് വാക്‌സിൻ വിതരണം മികച്ച രീതിയിൽ തുടരുകയാണ്. 18 വയസിന് മുകളിൽ പ്രായമുള്ള 75 ശതമാനം പേർ ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചു. 2,15,72491 പേർക്ക് ആദ്യഡോസും 79,90,200 പേർക്ക് അഥവാ 27.8 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്.
മൊത്തം ജനസംഖ്യയെടുത്താൽ 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്‌സിൻ ലഭിച്ചവരുടെ അനുപാതം. ഇന്ത്യയിലെ വാക്‌സിനേഷൻ ഒന്നാം ഡോസ് 40.08 ശതമാനവും രണ്ടാം ഡോസ് 12 ശതമാനവുമാണ്. ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. വാക്‌സിൻ സ്വീകരിച്ചവർക്കും പിന്നീട് രോഗബാധ ഉണ്ടാവുന്നുണ്ട്. ഇതിൽ ആശങ്കയുടെ ആവശ്യമില്ല.
പരമാവധി പേർക്ക് എത്രയും വേഗം വാക്‌സിൻ നൽകാനാണ് നമ്മൾ ശ്രമിക്കുന്നത്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 1.95 കോടി ഡോസ് വാക്‌സിൻ നൽകി. ആഗസ്റ്റിൽ മാത്രം 88 ലക്ഷം ഡോസ് വാക്‌സിൻ നൽകി. അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാൻ പ്രത്യേക യജ്‌ഞം തന്നെ നടത്തിയിരുന്നു.
വാക്‌സിൻ വളരെ വേഗം കൊടുത്ത് തീർക്കുകയാണ് കേരളം ഇപ്പോൾ ചെയ്യുന്നത്. തീരുന്ന മുറയ്‌ക്ക് കേരളത്തിലേക്ക് ഇപ്പോൾ വാക്‌സിൻ എത്തുന്നുണ്ട്. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും നൂറ് ശതമാനം ആദ്യഡോസ് വാക്‌സിനും 87 ശതമാനം രണ്ടാം ഡോസും നൽകി.
45 വയസിന് മുകളിൽ പ്രായമുള്ള 92 ശതമാനം പേർക്ക് ഒന്നാം ഡോസും 48 ശതമാനത്തിന് രണ്ടാം ഡോസും നൽകി. 18-45 പ്രായ വിഭാഗത്തിലെ 54 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകി. വാക്‌സിൻ വിതരണം ഈ നിലയിൽ തുടർന്നാൽ വൈകാതെ തന്നെ കേരളത്തിന് സാമൂഹിക പ്രതിരോധം നേടാനാവും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
Must Read: കരിയർ ദിനവുമായി ആമസോൺ; ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങൾ