തിരുവനന്തപുരം: കരിങ്കൊടി കാണിച്ചു ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കണ്ണൂർ കല്യാശേരി പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഒരു അഭ്യർഥന മാത്രമേയുള്ളൂ. എൽഡിഎഫ് സർക്കാരിനെ പിന്താങ്ങുന്നവരും ഇന്നത്തെ ഘട്ടത്തിൽ സർക്കാർ പറയുന്നത് കേൾക്കാൻ ആഗ്രഹിച്ചു എത്തുന്നവരുമായ ആയിരക്കണക്കിന് ആളുകളുണ്ട്. അവരാരും ഇക്കാര്യത്തിൽ പ്രകോപിതരാകരുത്. പ്രകോപനം സൃഷ്‌ടിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
ഞങ്ങൾ തളിപ്പറമ്പിലേക്ക് വരുമ്പോൾ ബസിന് മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടിവീണു. എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്‌താൽ എന്ത് സംഭവിക്കും? റോഡരികിൽ നിന്നവർ സംയമനം പാലിച്ചു. കരിങ്കൊടി കാട്ടിയവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് മാറ്റുകയായിരുന്നു- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ, നവകേരള സദസിന്റെ ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ക്രൂരമായി തല്ലിച്ചതച്ചതിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നവകേരള സദസിന്റെ പേരിൽ സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. പ്രതിഷേധിക്കുന്നവരെ കായികമായി നേരിടാനാണ് തീരുമാനമെങ്കിൽ, മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണുമെന്നും വിഡി സതീശൻ വ്യക്‌തമാക്കി.
കല്യാശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം- ഡിവൈഎഫ്ഐ ക്രിമിനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരുസംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും സതീശൻ കുറ്റപ്പെടുത്തി. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സിപിഎം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയതെന്നും വിഡി സതീശൻ ചോദിച്ചു.
Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക