കണ്ണൂർ : പൈലറ്റിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും ദോഹയിലേക്ക് പോകേണ്ട വിമാനം 12 മണിക്കൂർ വൈകി. ഇന്നലെ രാത്രി 8.10ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനം ഇന്ന് രാവിലെ ഏഴരയോടെ പുറപ്പെടുമെന്ന് പിന്നീട് വിമാനത്താവള അധികൃതർ വ്യക്‌തമാക്കുകയായിരുന്നു. യാത്ര മുടങ്ങിയതോടെ ഇന്നലെ വൈകുന്നേരം 5 മണി മുതൽ ചെക്ക് ഇൻ ചെയ്‌ത യാത്രക്കാർ മണിക്കൂറുകളാണ് കാത്തിരിക്കേണ്ടി വന്നത്.
കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓരോ യാത്രക്ക് മുൻപും പൈലറ്റ് കോവിഡ് പരിശോധനക്ക് വിധേയരാകുന്നുണ്ട്. അത്തരത്തിൽ പരിശോധന നടത്തിയ പൈലറ്റ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് രോഗബാധിതനായ വിവരം അറിയുന്നത്. തുടർന്ന് പകരം പൈലറ്റ് ഇല്ലാഞ്ഞതിനാലാണ് സർവീസ് വൈകിയതെന്ന് അധികൃതർ വ്യക്‌തമാക്കി.
ബോർഡിങ് പാസ് നൽകിയിട്ടും വിമാനം വൈകുന്നത് സംബന്ധിച്ച് വിശദീകരണം നൽകാൻ എയർ ലൈൻ ജീവനക്കാരും കിയാൽ ജീവനക്കാരും തയ്യാറായില്ലെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. സർവീസ് മുടങ്ങിയതോടെ രാത്രി വൈകിയാണ് യാത്രക്കാർക്ക് വിമാന കമ്പനിയുടെ നേതൃത്വത്തിൽ താമസവും ഭക്ഷണവും ഒരുക്കാൻ ധാരണയായത്. യാത്ര വൈകിയതിനാൽ തന്നെ വലിയ പ്രതിസന്ധിയാണ് ഉണ്ടായതെന്ന് യാത്രക്കാർ പറയുന്നു. ഇന്ന് മുതൽ ദോഹയിലെ ക്വാറന്റെയ്ൻ നിയമങ്ങളിൽ മാറ്റം വരുന്ന സാഹചര്യത്തിൽ, ഇന്ന് അവിടെ എത്തുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെന്നും യാത്രക്കാർ ആശങ്കപ്പെടുന്നുണ്ട്.
Read also : കാപ്പിറ്റോൾ ആക്രമണം; ഡൊണാൾഡ് ട്രംപ് കുറ്റവിമുക്‌തനെന്ന് സെനറ്റ്