മലപ്പുറം: കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ സംയുക്‌ത യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതില്‍ സാമൂഹിക പ്രശ്‌നമുണ്ട്. താഴേ തട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്ന് കയറ്റമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സംവരണത്തില്‍ ആശങ്കയുള്ളത് മുസ്‌ലിം സംഘടനകള്‍ക്ക് മാത്രമല്ല. അതുകൊണ്ട് എല്ലാ പിന്നോക്ക സംഘടനകളുമായി ഈ വിഷയം ആലോചിക്കുവാന്‍ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാകുളത്ത് ചേരുവാന്‍ തീരുമാനിച്ചു. ശേഷം തുടര്‍ നടപടികളും സമര പരിപാടികളും പ്രഖ്യാപിക്കുവെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
Malabar News: ജീവിതത്തിലേക്ക്; കരിപ്പൂർ വിമാനാപകടത്തിലെ അവസാന രോഗിയും ആശുപത്രി വിട്ടു
പിന്നാക്കക്കാരുടെ സവരണത്തിന്റെ കടക്കല്‍ സംസ്‌ഥാന സര്‍ക്കാര്‍ കത്തി വച്ചുവെന്ന് യോഗത്തില്‍ പങ്കെടുത്ത ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചു. പിന്നാക്ക വിഭാഗങ്ങള്‍ കൂടുതല്‍ പിന്നോക്കമാവുന്നതാണ് ഈ തീരുമാനം. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്‌കാരത്തില്‍ എല്ലാ മതവിശ്വാസങ്ങളും ലംഘിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മൃതദേഹം ശുദ്ധീകരിക്കാതെ കുഴിയില്‍ തള്ളുന്നു. ഇത് എല്ലാ മത വിശ്വാസങ്ങള്‍ക്കും എതിരാണെന്നും എംപി വിമര്‍ശിച്ചു.