തിരുവനന്തപുരം: കോവിഡ് ചികിൽസക്കായി പ്ളാസ്‌മ തെറാപ്പി നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്. ഇനി മുതൽ പ്ളാസ്‌മ നൽകുന്നയാളുടെ രക്‌തത്തിൽ മതിയായ ആന്റിബോഡി ഉണ്ടോയെന്ന് ഉറപ്പാക്കിയാവും പ്ളാസ്‌മ എടുക്കുക. അതുപോലെ പ്ളാസ്‌മ സ്വീകരിക്കുന്ന ആൾക്ക് ആന്റിബോഡി ഇല്ലെങ്കിൽ മാത്രമേ പ്ളാസ്‌മ ചികിൽസ നകുകയുള്ളൂവെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു. കോവിഡ് ബാധിച്ച് 10 ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ ചികിൽസ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള രോഗികള്‍ക്കായിരിക്കും ഇനി മുതല്‍ പ്ളാസ്‌മ തെറാപ്പി നല്‍കുക.
കോവിഡ് ബാധിച്ചു മുക്‌തി നേടിയ വ്യക്‌തികളുടെ രക്‌തത്തിലെ പ്ളാസ്‌മ ഉപയോഗിച്ച് രോഗികളെ ചികിൽസിക്കുന്ന രീതിയാണ് കോവിഡ് കോൺവലസന്റ് പ്ളാസ്‌മ തെറാപ്പി. ഈ ചികിൽസാ രീതിയിലൂടെ 90 ശതമാനത്തിന് മുകളിൽ രോഗികളെ രക്ഷിക്കാനായെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. പ്ളാസ്‌മ തെറാപ്പി കൊടുത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളിൽ വലിയ കുറവുണ്ടായിട്ടുണ്ട്.
കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും പ്രധാന കോവിഡ് ചികിൽസാ കേന്ദ്രങ്ങളിലും കോവിഡ് കോൺവലസന്റ് പ്ളാസ്‌മ ഉപയോഗിച്ച് കോവിഡ് രോഗികളെ ചികിൽസിച്ചു വരുന്നുണ്ട്.
പരീക്ഷണമായി തുടങ്ങിയ പ്ളാസ്‌മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടർന്നാണ് സംസ്‌ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ പ്ളാസ്‌മ ബാങ്ക് സജ്‌ജമാക്കിയത്. ഐസിഎംആർ, സ്‌റ്റേറ്റ് പ്രോട്ടോകോൾ എന്നിവയുടെ മാർഗ നിർദേശങ്ങളനുസരിച്ച് സ്‌റ്റേറ്റ് മെഡിക്കൽ ബോർഡിന്റേയും ഇൻസ്‌റ്റിറ്റ്യൂഷൻ മെഡിക്കൽ ബോർഡിന്റേയും അനുമതിയോടെയാണ് പ്ളാസ്‌മ ചികിൽസ നൽകുന്നത്.
കോവിഡ് മുക്‌തി നേടിയവരുടെ ശരീരത്തില്‍ വൈറസിനെ ചെറുക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം ഭേദമായിക്കഴിഞ്ഞാലും ഈ ആന്റിബോഡികള്‍ ശരീരത്തില്‍ അവശേഷിക്കും. പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന കോവിഡ് മുക്‌തരിൽ നിന്നാണ് പ്ളാസ്‌മ ശേഖരിക്കുന്നത്. രോഗമുക്‌തി നേടി 28 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്ളാസ്‌മ സ്വീകരിക്കുന്നത്.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി