ന്യൂഡെൽഹി: ലഖിംപൂര്‍ കൂട്ടക്കൊല കേസിൽ മുഖ്യപ്രതി ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി മാർച്ച് 11ആം തീയതി പരിഗണിക്കും. ലഖിംപൂര്‍ കൂട്ടക്കൊലയിൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളാണ് ഹരജി സമർപ്പിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് കേസിൽ അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ വിധിയെ ചോദ്യം ചെയ്‌തുകൊണ്ടാണ് കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.
ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതോടെ കേസിലെ മറ്റ് പ്രതികളും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നതായി ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്. അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. ആശിഷ് മിശ്രയ്‌ക്ക് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കാന്‍ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് കുടുംബാംഗങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികള്‍ക്കെതിരെ നിരവധി തെളിവുകളുണ്ടായിട്ടും കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും, പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ലഖിംപൂര്‍ ഖേരിയില്‍ കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് നാല് കര്‍ഷകര്‍ ഉള്‍പ്പടെ 8 പേര്‍ കൊല്ലപ്പെടുന്നത്. കേന്ദ്ര മന്ത്രിക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിന് ഇടയിലേക്കാണ് പ്രതികൾ കാർ ഇടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയത്.
Read also: ഓപ്പറേഷൻ ഗംഗ; പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി