തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമം പിൻവലിക്കുംവരെ പ്രതിഷേധം തുടരും. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ എല്ലാ വാർഡുകളിലും നവംബർ 25ന് പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു.
പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ വിഡ്‌ഢികളാക്കുന്നതും നിയമവിരുദ്ധവുമാണ്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതോടെ അത് നിയമമായി തീർന്നു. അത് നടപ്പിലാക്കില്ലയെന്ന് പറയുന്നത് നിയമ ലംഘനമാണ്.
ഓർഡിനൻസ് പൂർണമായും പിൻവലിക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. നിയമ ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം സ്വീകരിക്കേണ്ടത് മന്ത്രിസഭയാണ്. ശേഷം ഗവർണർ ഒപ്പിട്ടാൽ മാത്രമാണ് ഇത് പിൻവലിക്കാൻ സാധിക്കുക, എംഎം ഹസൻ പറഞ്ഞു.
എല്ലാവരുടെയും അഭിപ്രായം കേട്ട് വിഷയം നിയമസഭയിൽ ചർച്ച ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ വിഡ്‌ഢികളാക്കുന്നതിന് തുല്യമാണ്. തൽക്കാലത്തേക്ക് മുഖം രക്ഷിക്കാനാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്, ഹസൻ ആരോപിച്ചു.
കാബിനറ്റ് ചേർന്ന് കരിനിയമം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരും. നിയമോപദേശം തേടാതെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയതെന്ന് സംശയമുണ്ടെന്നും എംഎം ഹസൻ പറഞ്ഞു. നിയമഭേദഗതി പിൻവലിച്ച മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
Read also: മുളന്തുരുത്തി പള്ളി; യാക്കോബായ വിശ്വാസികളുടെ ഹരജി സുപ്രീം കോടതി തള്ളി