കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ എത്തി ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌ത കേസിൽ ഇ ബുൾജെറ്റ് സഹോദരങ്ങളായ ലിബിൻ, എബിൻ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിൽ രാവിലെ 11.30ന് എത്തിയ ഇരുവരെയും നാല് മണിക്കൂർ നേരമാണ് ചോദ്യം ചെയ്‌തത്.
ഇവർ നേരത്തെ ചെയ്‌ത വ്‌ളോഗും പോലീസ് പരിശോധിച്ചു. അന്വേഷണം നല്ല രീതിയിൽ മുന്നോട്ടു പോവുകയാണെന്നും ചോദ്യം ചെയ്യലിനോട് ഇവർ പൂർണമായും സഹകരിച്ചെന്നും ടൗണ്‍ ഇൻസ്‌പെക്‌ടർ അറിയിച്ചു.
അതേസമയം ഇവരുടെ രൂപമാറ്റം വരുത്തിയ ട്രാവലറിന്റെ രജിസ്‌ട്രേഷനും ലൈസൻസും റദ്ദാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇവരുടെ ഇരിട്ടി അങ്ങാടിക്കടവിലുള്ള വീട്ടിൽ ആർടിഒ നോട്ടീസ് പതിച്ചിട്ടുണ്ട്. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് എതിരായ കുറ്റപത്രത്തിൽ വാഹനം അപകടം വരുത്തിയേക്കാവുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്ന് ആർടിഒ വ്യക്‌തമാക്കിയിട്ടുണ്ട്. വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചുവെന്നും ഇത് നിയമലംഘനമാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൂടാതെ 1988ലെ മോട്ടോർ വാഹന നിയമവും കേരള മോട്ടോർ നികുതി നിയമവും ഇ ബുൾജെറ്റ് സഹോദരൻമാർ ലംഘിച്ചതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് ആർടിഒ കുറ്റപത്രം സമർപ്പിക്കുക. ഇതോടെ ഇ ബുൾജെറ്റ് വാഹനം കോടതിയുടെ അധീനതയിലാകും.
Most Read: തിരിച്ചടിയായി കുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യക്കും ഇംഗ്ളണ്ടിനും പിഴ