ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറിൽ ഹൈവേക്ക് സമീപം പോലീസ് ഇൻസ്‌പെക്‌ടർ ഓടിച്ച വാഹനം രണ്ട് പെൺകുട്ടികളെ ഇടിച്ചു തെറിപ്പിച്ചു. പെൺകുട്ടികളിൽ ഒരാൾ കൊല്ലപ്പെട്ടു. തിങ്കളാഴ്‌ച രാവിലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
റോഡ് മുറിച്ചുകടക്കാൻ റോഡ് ഡിവൈഡറിൽ നിൽക്കുകയായിരുന്ന രണ്ട് യുവതികളെയാണ് അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു വീഴ്‌ത്തിയത്. കാർ വേഗതയിൽ വരുന്നത് കണ്ട് രണ്ട് പേരും പിറകോട്ട് മാറാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും വാഹനം ഇവരെ ഇടിച്ച് തെറിപ്പിച്ചിരുന്നു.
ഒരാൾ സംഭവ സ്‌ഥലത്തു തന്നെ മരിച്ചിരുന്നു. രണ്ടാമത്തെ യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ജലന്ധറിലെ ധനോവാലി സ്വദേശിയായ നവജ്യോത് കൗർ ആണ് മരിച്ചത്. ഒരു കാർ ഷോറൂമിൽ ജോലി ചെയ്യുകയായിരുന്ന നവജ്യോത്, തന്റെ സുഹൃത്തിനൊപ്പം ഹൈവേ മുറിച്ചുകടക്കാൻ ശ്രമിക്കവെയാണ് ദാരുണ സംഭവം ഉണ്ടായത്.
അമൃത് പാൽ സിംഗ് എന്ന പോലീസ് ഇൻസ്‌പെക്‌ടർ ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിൽ പ്രതിഷേധിച്ച് ജലന്ധർ-ഫഗ്‌വാര ഹൈവേ അപകടത്തിൽപെട്ട പെൺകുട്ടികളുടെ ബന്ധുക്കൾ ഉപരോധിച്ചു.
“എന്റെ മകൾ രാവിലെ ജോലിക്ക് പോയതായിരുന്നു, റെയിൽവേ ക്രോസിംഗിന് സമീപം റോഡ് മുറിച്ചു കടക്കവെ അവളെ കാർ ഇടിച്ചു. വാഹനം ഓടിച്ച പോലീസ് ഇൻസ്‌പെക്‌ടർക്ക് എതിരെ കൊലക്കുറ്റം ചുമത്തണം,”- നവജ്യോതിന്റെ മാതാവ് തജീന്ദർ കൗർ പറഞ്ഞു.
അമൃത് പാൽ സിംഗിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ലെങ്കിൽ ഹൈവേ ഉപരോധം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധം നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഗതാഗതം തടസപ്പെടുത്തി.
Most Read: മകന് 18 തികഞ്ഞാലും വിദ്യാഭ്യാസ ചിലവ് പിതാവ് വഹിക്കണം; ഡെൽഹി ഹൈക്കോടതി