കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്‌മയയുടെ മരണ കാരണം വ്യക്‌തമാക്കുന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട് ഇന്ന് പോലീസിന് ലഭിക്കും. വിസ്‌മയയുടെ നിലമേലിലെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന് സന്ദർശനം നടത്തുന്നുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷമേ മരണകാരണം സ്‌ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് നിലപാട്.
സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന്റെ അറസ്‌റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ രാത്രിയോടെയാണ് കിരൺകുമാർ ശൂരനാട് പോലീസിനു മുന്നിൽ കീഴടങ്ങിയത്. ഗാർഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന.
നിലമേല്‍ സ്വദേശിനിയായ വിസ്‌മയ എന്ന ഇരുപത്തിനാലുകാരി പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് വീട്ടുകാര്‍ അറിയുന്നത്. വിവാഹം കഴിഞ്ഞതു മുതല്‍ സ്‍ത്രീധനത്തിന്റെ പേരില്‍ വിസ്‌മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
ഞായറാഴ്‌ച രാത്രിയും മര്‍ദനമുണ്ടായി. ഈ മര്‍ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്‌മയ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ വിസ്‌മയ മരിച്ചെന്ന വിവരം കുടുംബം അറിഞ്ഞത്.
Malabar News: 11 ദിവസംകൊണ്ട് 2500 പേരുടെ വിശപ്പകറ്റി സൗജന്യ അടുക്കള