ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന (അർബൻ ) പദ്ധതിയുടെ ഭാഗമായി 10.28 ലക്ഷം വീടുകൾ കൂടി നിർമ്മിക്കാൻ കേന്ദ്രത്തിന്റെ അനുമതി. കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയമാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 7-ാം തീയതിയോടെ കൈക്കൊണ്ടത്. ഇതോടെ പദ്ധതിയിലൂടെ ആകെ നിർമ്മിക്കുന്ന വീടുകളുടെ എണ്ണം 1.06 കോടിയായി. സെൻട്രൽ സാങ്‌ഷനിങ് ആൻഡ് മോണിറ്ററിങ് കമ്മറ്റിയുടെ (സിഎസ്എംസി ) യോഗത്തിലാണ് തീരുമാനമായത്.
കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് സിഎസ്എംസിയുടെ യോഗം ചേർന്നത്. ഈ വർഷമവസാനത്തോടെ പദ്ധതിക്ക് കീഴിലുള്ള 80 ലക്ഷം വീടുകളുടെ പൂർത്തീകരണമാണ് ലക്ഷ്യമിടുന്നതെന്ന് വകുപ്പ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര പറഞ്ഞു.
35 ലക്ഷം വീടുകളുടെ പണി പൂർത്തിയാവുകയും 67 ലക്ഷം വീടുകൾ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയും ചെയ്‌തെന്നാണ് മന്ത്രാലയം നൽകുന്ന വിവരം. 6.31 ലക്ഷം കോടി രൂപ ആകെ ചിലവ് വരുന്ന പദ്ധതിയിലെ കേന്ദ്രവിഹിതമായ 1.67 ലക്ഷം കോടിയിൽ 72646 കോടിരൂപ സംസ്ഥാനങ്ങൾക്ക് കൈമാറിയതായും മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.