കൊച്ചി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങിനോട് അനുബന്ധിച്ചു കേരളത്തിൽ 10,000 കേന്ദ്രങ്ങളിൽ ശ്രീരാമ ജൻമഭൂമി ക്ഷേത്ര ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. അതത് സ്‌ഥലങ്ങളിലെ വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര സമിതികളും ഒരുമിച്ചു ചേർന്നാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ക്ഷേത്ര സങ്കേതങ്ങളിലാണ് പ്രധാനമായും ആഘോഷ പരിപാടികൾ. എല്ലാ സ്‌ഥലങ്ങളിലും അയോധ്യയിൽ നിന്നുള്ള പ്രാണപ്രതിഷ്‌ഠാ ചടങ്ങുകൾ തൽസമയം കാണുന്നതിനായി വലിയ സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ പരിപാടികൾ ആരംഭിക്കും. മറ്റു സ്‌ഥലങ്ങളിൽ രാവിലെ 11 മുതലാണ് പരിപാടികൾ. വൈകിട്ട് 50 ലക്ഷം ഭവനങ്ങളിൽ ദീപങ്ങൾ തെളിയിക്കും.
അതിഥികളോട് രാവിലെ 11ന് മുമ്പായി എത്തിച്ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്. 11.30 മുതൽ 12.30 വരെ ഒരു മണിക്കൂറോളമാണ് പ്രാണപ്രതിഷ്‌ഠാ ചടങ്ങ്. 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പതിനായിരത്തിലേറെ പോലീസുകാരെയാണ് സുരക്ഷയ്‌ക്ക് നിയോഗിച്ചിരിക്കുന്നത്. ദീപാലങ്കാരങ്ങളും വിവിധ പരിപാടികളുമായി ഉൽസവാന്തരീക്ഷമാണ് അയോധ്യയിലെങ്ങും.
Most Read| ഉറ്റുനോക്കി സർക്കാർ; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് ഗവർണർക്ക് കൈമാറി